ലിസ് ട്രസിനു പകരം ബ്രിട്ടീഷ് പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഋഷി സുനാക് എത്തുമോ?; ഉറ്റുനോക്കി ലോകം

ലണ്ടന്‍: സ്ഥാനമേറ്റെടുത്ത് 45 ദിവസത്തിനുശേഷം രാജിവെച്ചൊഴിഞ്ഞ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിന് പകരം ആര് പ്രധാനമന്ത്രിയാകുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ട്രസ് പരാജയപ്പെടുത്തിയ ഇന്ത്യന്‍ വംശജന്‍ ഋഷി സുനാക്കിനു നേർക്കാണ് ഏവരുടെയും കണ്ണുകള്‍ നീളുന്നത്. അടുത്ത പ്രധാനമന്ത്രിയായി അദ്ദേഹം വരുമോ എന്നറിയാന്‍ ഇന്ത്യക്കാർക്കും വലിയ താല്‍പര്യമുണ്ട്.
പ്രധാനമന്ത്രി സ്ഥാനം ആർക്ക് നല്‍കണമെന്ന് നിശ്ചയിക്കാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ട്രസിന് പിന്നിലായി രണ്ടാമതെത്തിയത് സുനാക്ക് ആയിരുന്നു. അടുത്ത പ്രധാനമന്ത്രിയായി സുനാക്ക് തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ സ്ഥാനത്ത് എത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനാകും 42കാരനായ സുനാക്ക്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ സുനാക്കിന് പിന്നിലായി മൂന്ന്, നാല് സ്ഥാനങ്ങളിലെത്തിയ മോര്‍ഡൗണ്ട്, ബെന്‍ വാലസ് എന്നിവരും ലിസ് സ്ട്രസിന്റെ പിന്‍ഗാമിയാകാന്‍ സാധ്യത കല്‍പിക്കപ്പെടുന്നവരാണ്.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആദ്യ ഘട്ടത്തില്‍ വളരെ അധികം പിന്തുണ സുനാക്കിന് ലഭിച്ചിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ പ്രത്യേകിച്ച് പാര്‍ട്ടിക്കുള്ളിലെ പോര് ശക്തമായി തുടരുമ്പോള്‍ കാര്യങ്ങള്‍ എങ്ങനെയാകും മാറിമറിയുകയെന്നത് പുതിയ പ്രധാനമന്ത്രിയെ നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാകും. ഇപ്പോഴായിരുന്നു വോട്ടെടുപ്പ് നടന്നതെങ്കില്‍ ഋഷി സുനാക്, ലിസ് ട്രസിനെ പരാജയപ്പെടുത്തും എന്നാണ് ചൊവ്വാഴ്ച നടന്ന ഒരു അഭിപ്രായ വോട്ടെടുപ്പ് നല്‍കിയ സൂചന.
ബ്രിട്ടണില്‍ നടപ്പിലാക്കിയ സാമ്പത്തിക നയങ്ങള്‍ക്കെതിരെ വിമര്‍ശനം ശക്തമായതിനെ തുടര്‍ന്നായിരുന്നു അധികാരമേറ്റ് ആറാഴ്ച മാത്രം പിന്നിടുമ്പോള്‍ ട്രസിന്റെ രാജി. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ലക്ഷ്യമിട്ട് ലിസ് ട്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ സാമ്പത്തിക നയങ്ങളും നികുതി നയങ്ങളും ബ്രിട്ടണ് ഗുണംചെയ്യില്ലെന്ന് സ്വന്തം പാര്‍ട്ടിയിലെ മന്ത്രിമാരും എംപിമാരും ഉള്‍പ്പെടെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതോടെ ഗന്ത്യന്തരമില്ലാതെയാണ് ലിസ്ട്രസ് രാജിവച്ചത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനവും ലിസ് രാജിവച്ചിട്ടുണ്ട്.
ബ്രിട്ടണിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയായിരുന്നു ലിസ് ട്രസ്. രാജിയോടെ ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയെന്ന പേരും ലിസ് ട്രസിന്റെ പേരിലായി. ഇന്ത്യന്‍ വംശജന്‍ ഋഷി സുനകിനെ പിന്തള്ളിയാണ് ഒന്നര മാസങ്ങള്‍ക്ക് മുമ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ലിസ് ട്രസ് അധികാരമേറ്റത്.
Content Highlights: rishi sunak, liz truss, british prime minister