ശിക്ഷാവിധിക്ക് ഒരുനിമിഷം; 43 വര്‍ഷം ജയിലില്‍; പുറത്തിറങ്ങിയവരില്‍ സിറിയന്‍ വ്യോമസേനാ മുന്‍പൈലറ്റും

റഗീദ്‌  അല്‍ തതാരി ജയില്‍മോചിതനായ ശേഷമുള്ള ചിത്രവും ചെറുപ്പകാലത്തെ ചിത്രവും | photos: 1, @BabakTaghvaee1 x account | 2, screengrab from @boschev youtube documentary
റഗീദ്‌ അല്‍ തതാരി ജയില്‍മോചിതനായ ശേഷമുള്ള ചിത്രവും ചെറുപ്പകാലത്തെ ചിത്രവും | photos: 1, @BabakTaghvaee1 x account | 2, screengrab from @boschev youtube documentary

ഡമാസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസ് പിടിച്ചെടുത്തതായി വിമതസംഘമായ ഹയാത്ത് തഹ്‌രീര്‍ അല്‍ ഷാം (എച്ച്.ടി.എസ്.) ശനിയാഴ്ചയാണ് പ്രഖ്യാപിച്ചത്. നവംബര്‍ 27-ന് തുടങ്ങിയ സര്‍ക്കാര്‍ വിരുദ്ധ ആക്രമണത്തിന്റെ 11-ാം ദിവസമാണ് വിമതര്‍ രാജ്യം പിടിച്ചത്. 24 വര്‍ഷത്തെ അടിച്ചമര്‍ത്തല്‍ ഭരണത്തിന് വിരാമമിട്ട് പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് കുടുംബത്തോടെ നാടുവിട്ടതോടെ സിറിയയിലെ രാഷ്ട്രീയത്തടവുകാരടക്കം മോചിപ്പിക്കപ്പെട്ടു. അതില്‍ ഏറ്റവും ശ്രദ്ധേയമായത് 43 വര്‍ഷങ്ങള്‍ക്കുശേഷം സൂര്യവെളിച്ചം കാണുന്ന റഗീദ്‌ അല്‍ തതാരിയുടെ മോചനമാണ്.

ഒരുപക്ഷേ ലോകത്ത് ഏറ്റവും കൂടുതല്‍ കാലം രാഷ്ട്രീയത്തടവുകാരനായി ജയിലില്‍ കഴിയേണ്ടിവന്ന തടവുകാരനാവും റഗീദ്‌ എന്നാണ് ലോകത്തെമ്പാടുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്. സിറിയയിലെ കുപ്രസിദ്ധമായ ജയിലുകളിലെല്ലാം ഏകാന്തതടവില്‍ കഴിഞ്ഞിട്ടുണ്ട് റഗീദ്‌ . സിറിയന്‍ വ്യോമസേനയില്‍ പൈലറ്റായിരുന്ന അദ്ദേഹം എന്തിനാണ് തടവിലാക്കപ്പെട്ടത് എന്നത് ഇന്നും ചുരുളഴിയാത്ത ഒരു സമസ്യയാണ്. പല കഥകളാണ് അതിനെപ്പറ്റി പറഞ്ഞുകേള്‍ക്കുന്നത്. അതില്‍ പ്രധാനവും ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുള്ളതുമായ കാരണം ഇതാണ്; 1981-ല്‍ റഗീദിനൊപ്പം ജോലി ചെയ്തിരുന്ന മറ്റൊരു പൈലറ്റ് ഒരു ഫൈറ്റര്‍ ജെറ്റില്‍ ജോര്‍ദാനിലേക്ക് കടന്നു. അതിന് സഹായം ചെയ്തുകൊടുത്തത് റഗീദാണ് എന്നാരോപിച്ചാണ് ഭരണകൂടം അദ്ദേഹത്തെ തുറുങ്കിലടച്ചത്.

ആദ്യ രണ്ടുകൊല്ലം അല്‍-മെയ്‌സാ ജയിലില്‍ ആയിരുന്ന റഗീദിനെ പിന്നീട് കുപ്രസിദ്ധമായ തദ്മുര്‍ (പല്‍മയ്‌ര) ജയിലിലേക്ക് മാറ്റി. അവിടെ 2000 വരെ കിടന്നു. ശേഷം പീഡനങ്ങള്‍ക്ക് പേരുകേട്ട് സയിദ്‌നയ ജയിലിലേക്ക് മാറ്റി. 2011-ല്‍ ഡമാസ്‌കസിലെ ആദ്‌റ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുംവരെ അവിടെ തുടര്‍ന്നു. എന്തിനായിരുന്നു ഇത്രയേറെ പീഡനങ്ങള്‍ റഗീദ്‌ സഹിക്കേണ്ടിവന്നത്, എന്നത് ഇന്നും പല കഥകള്‍ക്കും വഴിപാകുന്നുണ്ട്. ബാഷര്‍ അല്‍ അസദിന്റെ പിതാവും സിറിയയുടെ പ്രസിഡന്റുമായിരുന്ന ഹാഫിസ് അല്‍ അസദിന്റെ ക്രൂരസ്വഭാവത്തിന്റെ ഇരയായിരുന്നു റഗീദ്‌ എന്നാണ് അനൗദ്യോഗിക രേഖകളില്‍ പറയപ്പെടുന്നത്.

സിറിയന്‍ നഗരമായ ഹമയില്‍ ബോംബിടണം എന്ന ഹാഫിസിന്റെ നിര്‍ദേശം അനുസരിക്കാതിരുന്നതിനാണ് റഗീദിനെ പ്രസിഡന്റ് ജയിലിലേക്ക് അയച്ചത് എന്നാണ് ഒരു കഥ. ഒരു നഗരം നശിപ്പിക്കണമെന്ന, ജനങ്ങളെ കൊന്നൊടുക്കണമെന്ന പ്രസിഡന്റിന്റെയും മേലുദ്യോഗസ്ഥരുടെയും നിര്‍ദേശം അനുസരിക്കാനോ പ്രതികരിക്കാനോ റഗീദ്‌ കൂട്ടാക്കിയില്ലത്രേ. ഇതിനെപ്പറ്റി പുറത്തുപറയാതിരിക്കാനാണ് റഗീദിനെ ഉടനടി ജയിലിലേക്ക് മാറ്റിയത് എന്നാണ് പറയപ്പെടുന്നത്. അതേസമയം, ഹാഫിസ് അല്‍ അസദിന്റെ മൂത്തമകന്‍ ബേസില്‍ അല്‍ അസദിനെ കുതിരയോട്ടത്തില്‍ പരാജയപ്പെടുത്തിയതിനാണ് റഗീദിനെ ജയിലിലടച്ചത് എന്നാണ് മറ്റൊരു കഥ.

സത്യം എന്തുതന്നെ ആയാലും, ഒരു നിമിഷം മാത്രമായിരുന്നു റഗീദിന്റെ കുറ്റവിചാരണയ്ക്കായി കോടതി എടുത്ത സമയം. ആ ഒറ്റനിമിഷംകൊണ്ട് റഗീദ്‌ കുറ്റവാളിയായി മാറി, ആജീവനാന്തം തടവിന് വിധിക്കപ്പെട്ടു. ജയിലുകളില്‍ ആരോടും സംസാരിക്കാന്‍ അനുവാദമില്ലാതിരുന്ന റഗീദ്‌ തനിക്ക് ലഭിച്ച ഭക്ഷണാവശിഷ്ടങ്ങള്‍ കൊണ്ട് ചെറിയ രൂപങ്ങളും ചിത്രങ്ങളും വരച്ചാണ് തടവുകാലം കഴിച്ചുകൂട്ടിയത്. ഈ രൂപങ്ങള്‍വെച്ച് തന്റെ കുടുസുമുറിയില്‍ ചെസ് ചാമ്പ്യന്‍ഷിപ് വരെ കളിച്ചിരുന്നതായി റഗീദ്‌ പറയുന്നു. ഇരുട്ടുമുറിയില്‍ സൂര്യനെയും മനുഷ്യനെയും കാണാതെ കഴിച്ചുകൂട്ടിയ 43 വര്‍ഷങ്ങള്‍. ഒടുവില്‍, 1963-ല്‍ തുടങ്ങിയ ബാത്തിസ്റ്റുകളുടെ ഭരണക്കോയ്മയുടെ അവസാനം കുറിച്ച വിമതസമരം റഗീദിന് സമ്മാനിച്ചത് സൂര്യവെളിച്ചവും ശുദ്ധവായുവുമാണ്.

Content Highlights: ragheed al tatari the face of syrian hostages longest held political prisoner