ചൈനയിൽ മോദിക്കൊപ്പമുള്ള കാർ യാത്ര; സംഭാഷണം വെളിപ്പെടുത്തി പുതിൻ

മോസ്‌കോ: ചൈനയിലെ ടിയാന്‍ജിനില്‍ നടന്ന എസ്.സി.ഒ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നടത്തിയ കാര്‍ യാത്രയേക്കുറിച്ച് വെളിപ്പെടുത്തി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുതിന്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി അലാസ്‌ക ഉച്ചകോടിയില്‍ നടന്ന ചര്‍ച്ചകളെക്കുറിച്ച് മോദിയോട് സംസാരിച്ചതായി അദ്ദേഹം പറഞ്ഞു.
ഉച്ചകോടി നടന്ന വേദിയില്‍ നിന്ന് റിറ്റ്‌സ്-കാള്‍ട്ടണ്‍ ഹോട്ടലിലെ ഉഭയകക്ഷി യോഗ വേദിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിനും യാത്ര ചെയ്തത് ഒരേ വാഹനത്തിലായിരുന്നു. പുതിന്റെ കാറിലെ ഒരുമിച്ചുള്ള യാത്രയില്‍ ഇരുനേതാക്കളും വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതുസംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവേയാണ് പുതിൻ 'അലാസ്‌കയിലെ ചര്‍ച്ചകളെക്കുറിച്ച് ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചു' എന്ന് മറുപടി നൽകിയത്.
പുതിനുമായി കാറിൽവെച്ചുനടന്ന സംഭാഷണം ഉൾക്കാഴ്ചപകരുന്നതായിരുന്നെന്ന് മോദി പിന്നീട് പ്രതികരിച്ചിരുന്നു. 'എസ്സിഒ ഉച്ചകോടി വേദിയിലെ നടപടിക്രമങ്ങള്‍ക്ക് ശേഷം, പ്രസിഡന്റ് പുതിനും ഞാനും ഞങ്ങളുടെ ഉഭയകക്ഷി യോഗത്തിന്റെ വേദിയിലേക്ക് ഒന്നിച്ച് യാത്ര ചെയ്തു. ഉള്‍ക്കാഴ്ച പകരുന്നവയാണ് എപ്പോഴും അദ്ദേഹവുമായുള്ള സംഭാഷണങ്ങള്‍,' പുതിനൊനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് മോദി എക്സ് പോസ്റ്റില്‍ കുറിച്ചിരുന്നു.
യുക്രെയ്‌നിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനായാണ് ഡൊണാള്‍ഡ് ട്രംപും വ്‌ലാഡിമിര്‍ പുതിനും ഓഗസ്റ്റ് പകുതിയോടെ അലാസ്‌കയില്‍ കൂടിക്കാഴ്ച നടത്തിയത്. അലാസ്‌കയിലെ യുഎസ്-റഷ്യ ഉച്ചകോടി തീര്‍ച്ചയായും ക്രിയാത്മകമായിരുന്നെന്നും നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തെന്നും അലാസ്കയിലെ കൂടിക്കാഴ്ചയേക്കുിച്ച് റഷ്യയുടെ ഉന്നത സാമ്പത്തിക പ്രതിനിധി കിറില്‍ ദിമിത്രീവ് പറഞ്ഞിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ പല കാര്യങ്ങളിലും ധാരണയിലെത്തിയെന്നും യുഎസും റഷ്യയും തമ്മിലുള്ള സഹകരണത്തിന് വലിയ സാമ്പത്തിക സാധ്യതയുണ്ടെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പ്രധാനമന്ത്രി മോദിയും റഷ്യന്‍ പ്രസിഡന്റും പുതിന്റെ ഔറസ് ലിമോസിൻ കാറിലാണ് ഉഭയകക്ഷി ചര്‍ച്ചാവേദിയിലേക്ക് യാത്രചെയ്തത്. ഉഭയകക്ഷി ചര്‍ച്ചാ വേദിയില്‍ എത്തിയതിന് ശേഷവും അവര്‍ ഏകദേശം 45 മിനിറ്റോളം കാറില്‍ ചെലവഴിച്ചെന്നാണ് റിപ്പോർട്ട്. ഉഭയകക്ഷി ചര്‍ച്ചകള്‍ക്കിടെ, യുക്രെയ്ന്‍ സംഘര്‍ഷം എത്രയും പെട്ടെന്ന് അവസാനിപ്പിക്കേണ്ടത് മനുഷ്യരാശിയുടെ ആവശ്യമാണെന്നും മേഖലയില്‍ ശാശ്വത സമാധാനം കൊണ്ടുവരാനുള്ള വഴികള്‍ കണ്ടെത്തണമെന്നും മോദി പുടിനോട് പറഞ്ഞു. റഷ്യന്‍ നേതാവിനെ സ്വീകരിക്കാനായി ഇന്ത്യ കാത്തിരിക്കുകയാണെന്നും മോദി അറിയിച്ചു.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിലൂടെ യുക്രൈന്‍ യുദ്ധത്തിന് ഇന്ത്യ സഹായം ചെയ്യുന്നുവെന്ന് ആരോപിച്ച് അമേരിക്ക അധിക തീരുവയും പിഴയും ചുമത്തിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകളുണ്ടായിരുന്നു. ഇതേത്തുടർന്ന് ഇന്ത്യ ചൈനയുമായും റഷ്യയുമായും കൂടുതൽ അടുക്കുന്നതായും നിരീക്ഷിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ എസ്.സിഒ ഉച്ചകോടിക്കിടെ മൂന്നു നേതാക്കളും കാണുകയും വിശദമായ ചർച്ചകൾ നടത്തുകയും ചെയ്തത്.
Content Highlights: Putin Reveals His Conversation With PM Modi During Car Ride In China