ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാതാ വിലക്ക് സെപ്റ്റംബർ 23 വരെ നീട്ടി പാകിസ്താൻ

ഇസ്‌ലാമാബാദ്: ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാതാ വിലക്ക് പാകിസ്താൻ സെപ്റ്റംബർ 23 വരെ നീട്ടി. പാകിസ്താൻ എയർപോർട്ട് അതോറിറ്റി (പിഎഎ) ഒരു മാസത്തേക്ക് വിലക്ക് നീട്ടിക്കൊണ്ട് പുതിയ നോട്ടാം (NOTAM- നോട്ടീസ് ടു എയർമെൻ) പുറപ്പെടുവിച്ചു. ഇന്ത്യയുടെ യാത്രാ, സൈനിക വിമാനങ്ങൾക്ക് വിലക്ക് ബാധകമായിരിക്കുമെന്ന് 'നോട്ടാമി'ൽ പറയുന്നു.
''ഇന്ത്യൻ എയർലൈനുകൾ പ്രവർത്തിപ്പിക്കുന്ന ഒരു വിമാനത്തിനും പാകിസ്താന്റെ വ്യോമപാത ഉപയോഗിക്കാൻ അനുവാദമില്ല. ഇന്ത്യയുടെ ഉടമസ്ഥതയിലുള്ളതോ പാട്ടത്തിനെടുത്തതോ ആയ സൈനിക, യാത്രാ വിമാനങ്ങൾക്കും ഈ വിലക്ക് ബാധകമാണ്.'' പാക് അധികൃതർ പറഞ്ഞു.
ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് തൊട്ടടുത്ത ദിവസം, ഏപ്രിൽ 23-നാണ് പാക് അധികൃതർ ആദ്യമായി വ്യോമപാത അടച്ചത്. തുടക്കത്തിൽ ഒരു മാസത്തേക്കായിരുന്നു ഈ വിലക്ക്.
ഇതിന് മറുപടിയായി ഇന്ത്യയും ഏപ്രിൽ 30-ന് പാക് വിമാനങ്ങൾക്ക് വ്യോമപാത അടച്ചു. പിന്നീട് വിലക്ക് മേയ് 23-ന് നീട്ടി. ജൂലൈയിൽ പാകിസ്താൻ ഓഗസ്റ്റ് 24 വരെ വിലക്ക് വീണ്ടും നീട്ടി. വ്യോമപാത അടച്ചതുമൂലം രണ്ട് മാസം കൊണ്ട് 410 കോടി പാകിസ്താനി രൂപയുടെ നഷ്ടം ഇതുവരെ ഉണ്ടായതായാണ് കണക്ക്.
പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് സിന്ധു നദീജല കരാർ ഇന്ത്യ റദ്ദാക്കിയതിന് ശേഷമാണ് പാകിസ്താൻ വ്യോമപാത അടയ്ക്കാൻ തീരുമാനിച്ചത്. നൂറ്റമ്പതോളം ഇന്ത്യൻ വിമാനങ്ങളാണ് ഓരോ ദിവസവും പാക് വ്യോമപാതയിലൂടെ ദിനംപ്രതി മറ്റു രാജ്യങ്ങളിലേക്കു പോയിരുന്നത്. ട്രാൻസിറ്റ് ഗതാഗതം ഏകദേശം 20 ശതമാനം കുറയുകയും ചെയ്തു. 2019-ൽ സമാനമായ വിലക്ക് നേരിടേണ്ടി വന്നപ്പോൾ ഏകദേശം 870 കോടി ഇന്ത്യൻ രൂപയുടെ നഷ്ടം ഉണ്ടായതെങ്കിൽ ഇക്കുറി അത് ഇതുവരെ 400 കോടി രൂപ കടന്നു.
Content Highlights: Pakistan extends airspace ban on Indian flights for another month