പതിനാല് കോടിയുടെ ഔദ്യോഗിക സമ്മാനങ്ങള്‍ വിറ്റു, ഇമ്രാൻ ഖാന്റെ ഭാര്യക്കെതിരെ അറസ്റ്റ് വാറണ്ട്

ഇസ്ലാമാബാദ്: പതിനാല് കോടി വിലമതിക്കുന്ന ഔദ്യോഗിക സമ്മാനങ്ങള്‍ അനധികൃതമായി വില്‍പന നടത്തിയതിന് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഭാര്യ ബുഷ്‌റ ബീബിയ്‌ക്കെതിരെ പാകിസ്താന്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇമ്രാൻ ഖാന്‍ 2018- 2022 കാലയളവിൽ പ്രധാനമന്ത്രിയായപ്പോൾ അദ്ദേഹത്തിന് ഔദ്യോഗികമായി ലഭിച്ചതും രാഷ്ട്രത്തിന് അവകാശപ്പെട്ടതുമായ വിലപിടിച്ച സമ്മാനങ്ങള്‍ വില്‍പന ചെയ്തുവെന്നതാണ് ബുഷ്‌റ ബീബിക്കെതിരെയുള്ള കേസ്.
അധികാരത്തിലിരുന്നപ്പോള്‍ വിലകൂടിയ സര്‍ക്കാര്‍ സമ്മാനങ്ങള്‍ കൈവശം വെച്ചെന്ന കേസില്‍ ഇരുവര്‍ക്കുമെതിരേ നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇമ്രാന്‍ ഖാനും ബുഷ്‌റയും വിവിധ രാഷ്ട്രത്തലവന്‍മാരില്‍ നിന്ന് 108 സമ്മാനങ്ങളാണ് സ്വീകരിച്ചത്. ഈ പാരിതോഷികങ്ങള്‍ സര്‍ക്കാര്‍ ട്രഷറിയില്‍ ഏല്‍പ്പിക്കാതെ മറിച്ചുവിറ്റ് പണം സമ്പാദിക്കുകയായിരുന്നു. രാജ്യത്തിനുലഭിച്ച സമ്മാനങ്ങള്‍ വില്‍പന ചെയ്ത കേസില്‍ ജാമ്യത്തിലിറങ്ങി രണ്ടുമാസം തികയും മുമ്പെയാണ് ബുഷ്‌റ ബീബിയ്‌ക്കെതിരെ പുതിയ അറസ്റ്റ് വാറണ്ട് കോടതി പുറപ്പെടുവിച്ചത്.
പാക് പഞ്ചാബിലെ സൂഫി പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുള്ള ബുഷ്റ മനേഖ 2018-ല്‍ ഇമ്രാന്‍ ഖാനെ വിവാഹം ചെയ്തതിനുശേഷമാണ് ബുഷ്റ ബീബിയായി മാറുന്നത്. ഇമ്രാന്റെ മൂന്നാം വിവാഹവും ബുഷ്റയുടെ രണ്ടാം വിവാഹവുമായിരുന്നു. തന്റെ ആദ്യ വിവാഹം വേര്‍പ്പെടുത്തുന്നതിന് മുന്‍പുതന്നെ ഇമ്രാനെ വിവാഹം ചെയ്തതിനേത്തുടര്‍ന്നുണ്ടായ നിയമപ്രശ്നമെല്ലാം കഴിഞ്ഞ വര്‍ഷമാണ് അവസാനിച്ചത്. ഇമ്രാൻ ഖാന്‍- ബുഷ്‌റ വിവാഹത്തില്‍ മതനിയമ ലംഘനം ചൂണ്ടിക്കാട്ടി ബുഷ്‌റയുടെ ആദ്യ ഭര്‍ത്താവ് ഖവാര്‍ മനേഖ നല്‍കിയ പരാതിയില്‍ കോടതി ഏഴുവര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ചിരുന്നു.
Content Highlights: pakistan court issues arrest warrant for ex pm imran khans wife bushra bibi