'ഇന്ത്യ-റഷ്യ ബന്ധം ഏറ്റവും സുസ്ഥിരമായത്, വ്യാപാരബന്ധം ഇനിയും വർധിപ്പിക്കും'; പുതിനെ കണ്ട് ജയ്ശങ്കർ

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍. റഷ്യന്‍ വിദേശാര്യ മന്ത്രി സെര്‍ജി ലാവ്‌റോവുമായി മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്ക്കുശേഷമാണ് പുതിനുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യാപാരബന്ധം വിപുലീകരിക്കുന്നതിലാണ് ചര്‍ച്ച പ്രധാനമായും കേന്ദ്രീകരിച്ചത്. റഷ്യയില്‍നിന്ന് എണ്ണ വാങ്ങി യുക്രൈന്‍ യുദ്ധത്തിന് സഹായകമായ നിലപാട് സ്വീകരിക്കുന്നുവെന്നാരോപിച്ച് ട്രംപ് ഇന്ത്യക്കെതിരേ തീരുവകള്‍ കൂട്ടിയ സാഹചര്യത്തിലാണ് കൂടിക്കാഴ്ചയും ചര്‍ച്ചയും.
'രണ്ടാംലോക മഹായുദ്ധാനന്തരം ലോകത്തിലെ പ്രധാന ബന്ധങ്ങളിൽ ഏറ്റവും സുസ്ഥിരമായ ഒന്നാണ് ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഭൗമ-രാഷ്ട്രീയ സംയോജനം, നേതൃതല ബന്ധങ്ങള്‍, ജനകീയ വികാരം എന്നിവയാണ് ഇതിന്റെ പ്രധാന ചാലകശക്തികളായി തുടരുന്നത്'- ലാവ്‌റോവുമായുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ജയ്ശങ്കര്‍ പറഞ്ഞു.
വളംപോലുള്ള പ്രധാന സാധനങ്ങളുടെ ദീര്‍ഘകാല വിതരണം ഉറപ്പാക്കല്‍, ഊര്‍ജ സഹകരണം നിലനിര്‍ത്താനുള്ള വഴികള്‍, വ്യാപാരക്കമ്മി, താരിഫ് ഇതര തടസ്സങ്ങള്‍, നിയമപരമായ തടസ്സങ്ങള്‍, റഷ്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്ന ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ചെല്ലാം ചര്‍ച്ച ചെയ്തു. ഉഭയകക്ഷി വ്യാപാരം വളര്‍ത്താന്‍ ഇരുപക്ഷവും ശ്രമിക്കുമ്പോള്‍, ഇന്ത്യയുടെ കയറ്റുമതി വര്‍ധിപ്പിച്ചും നിയമ, താരിഫ് ഇതര തടസ്സങ്ങള്‍ പരിഹരിക്കണമെന്ന ആവശ്യവും ഇന്ത്യ റഷ്യയുടെ മുന്നില്‍ ഉയര്‍ത്തി.
മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായാണ് ജയ്ശങ്കര്‍ റഷ്യയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് ഈവര്‍ഷമവസാനം പുതിന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. പിന്നാലെയാണ് ജയ്ശങ്കറിന്റെ സന്ദര്‍ശനം. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരബന്ധത്തില്‍ വിള്ളല്‍ വരികയും തീരുവ പ്രഹരം നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ജയ്ശങ്കര്‍ റഷ്യയിലേക്ക് പുറപ്പെട്ടത് എന്നതും ഈ കൂടിക്കാഴ്ചയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ഇന്ത്യ-ചൈന ബന്ധം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങള്‍ ഡല്‍ഹിയില്‍ നടന്നിരുന്നു.
Content Highlights: Jaishankar's Russia Visit Underscores Deepening Economic and Political Ties