ഗാസയിലേതുപോലെ ലെബനനിലും ഇസ്രയേലിന്റെ ‘മഞ്ഞരേഖ’; നിയന്ത്രണരേഖ മറികടന്നാൽ ആക്രമണമെന്ന് സൈന്യം

#ന്യൂസ് ഡെസ്ക്
ലെബനൻ നഗരമായ നബതിയേയിൽ ഇസ്രയേൽ ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങൾ | PHOTO: AFP
ലെബനൻ നഗരമായ നബതിയേയിൽ ഇസ്രയേൽ ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങൾ | PHOTO: AFP

ജറുസലേം: ഗാസയിലെ യുദ്ധാനന്തരം തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശം വേർതിരിച്ചുകൊണ്ട് മഞ്ഞവരയിട്ടപോലെ തെക്കൻ ലെബനനിലും ഇസ്രയേൽ സൈന്യം ‘യെലോ ലൈൻ’ സ്ഥാപിച്ചു. വെടിനിർത്തൽ ധാരണ ലംഘിച്ച് വടക്കുനിന്ന് ഈ രേഖ ലക്ഷ്യമിട്ടെത്തിയ ‘ഭീകരരെ’ ആക്രമിച്ചതായും സൈന്യം അറിയിച്ചു. ഭീഷണിയുണ്ടെന്നു തോന്നിയാൽ ആത്മരക്ഷാർഥം വെടിയുതിർക്കുമെന്നും പറഞ്ഞു. നിലവിൽ തെക്കൻ ലെബനനിലെ ഈ മഞ്ഞരേഖയ്ക്ക് തെക്കുഭാഗത്തായാണ് ഇസ്രയേൽസൈന്യം നിലയുറപ്പിച്ചിരിക്കുന്നത്.

വ്യാഴാഴ്ചയാണ് ഇസ്രയേലും ലെബനനിലെ ഹിസ്ബുള്ളയും വെടിനിർത്തൽ കരാറിലെത്തിയത്. ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമീനിയെ യു.എസും ഇസ്രയേലും ചേർന്ന് വധിച്ചതിനുള്ള പ്രതികാരമായാണ് ഹിസ്ബുള്ള യുദ്ധത്തിനിറങ്ങിയത്. മാർച്ച് രണ്ടുമുതൽ ലെബനനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ 2300 പേർ മരിച്ചു.

2025 ഒക്ടോബർ പത്തിന് ഗാസയിൽ വെടിനിർത്തൽ നിലവിൽവന്നപ്പോൾ സൈന്യം പിൻവാങ്ങിയ സ്ഥലത്തിനും ജനവാസകേന്ദ്രത്തിനുമിടയിലായാണ് മഞ്ഞ കോൺക്രീറ്റ് കല്ലുകൾനാട്ടി മഞ്ഞരേഖ സ്ഥാപിച്ചത്. ഈ അതിർത്തിരേഖ ഉപയോഗിച്ച് ഗാസയെ ഇസ്രയേൽ രണ്ടുമേഖലയാക്കി വിഭജിച്ചു. അതിലൊന്ന് ഇസ്രയേൽ സൈന്യത്തിന്റെയും മറ്റേത് ഹമാസിന്റെയും നിയന്ത്രണത്തിലാണ്.

Content Highlights: Israel establishes a new 'Yellow Line' security buffer in Southern Lebanon., Military operations continue to target perceived threats near the demarcation line., The move follows the 2026 ceasefire agreement between Israel and Hezbollah., Similar tactical zoning was previously utilized by the IDF in Gaza.