ഗാസയിൽ ആക്രമണം തുടർന്ന് നെതന്യാഹു; ട്രംപിന്റെ നിർദേശത്തിനു പുല്ലുവില; ലക്ഷ്യം തിരഞ്ഞെടുപ്പ്?

#ന്യൂസ് ഡെസ്ക്
ബെഞ്ചമിൻ നെതന്യാഹു, ഡൊണാൾഡ് ട്രംപ് | Photo: AP
ബെഞ്ചമിൻ നെതന്യാഹു, ഡൊണാൾഡ് ട്രംപ് | Photo: AP

ഗാസ: ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മുന്നോട്ടുവെച്ച വെടിനിർത്തൽ കരാറിലെ രണ്ടാംഘട്ട നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചെങ്കിലും ഇസ്രായേൽ ആക്രമണം തുടരുകയായിരുന്നു. സമാധാന കരാറിലെ വ്യവസ്ഥകൾ തള്ളി ഇസ്രായേൽ സേന സൈനികനടപടി ശക്തമാക്കിയതോടെ ഗാസയിലെ സാഹചര്യം വീണ്ടും അതീവ ഗുരുതരമായി തുടരുകയാണ്.

സമാധാനനിർദേശങ്ങൾ ചർച്ച ചെയ്യുന്നതിനിടെ ശനിയാഴ്ച നടന്ന രൂക്ഷമായ ബോംബാക്രമണങ്ങളിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധി പലസ്തീനികൾ കൊല്ലപ്പെട്ടു. ശനിയാഴ്ച മാത്രം 19 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഗാസയിലെ ആശുപത്രികളും ജനവാസമേഖലകളും കേന്ദ്രീകരിച്ചാണ് ഇപ്പോഴും ഇസ്രയേൽ വ്യോമാക്രമണം തുടരുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഹമാസിന്റെ പൂർണ നിരായുധീകരണമായിരുന്നു ഇസ്രായേലിന്റെ ആവശ്യം. ഈ ആവശ്യത്തോട് ഹമാസ് അനുകൂലനിലപാടെടുത്തെങ്കിലും ഇസ്രയേൽ ഇത് അംഗീകരിക്കാതെ ആക്രമണം കടുപ്പിക്കുന്ന സാഹചര്യമാണുള്ളത്. ഒക്ടോബറിലെ വെടിനിർത്തൽ കരാർ ഇസ്രയേൽ തുടർച്ചയായി ലംഘിക്കുന്നത് ട്രംപ് മുന്നോട്ടുവെച്ച സമാധാനപദ്ധതിയെ പ്രതികൂലമായി ബാധിക്കുന്നെന്നും ട്രംപിന്റെ സമാധാനപ്രഖ്യാപനത്തിനു പിന്നാലെ ഗാസയിൽ ആക്രമണത്തിൽ വൻ വർധനവുണ്ടായെന്നും അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.

ഒക്ടോബറിൽ ഇസ്രായേലിൽ പൊതുതിരഞ്ഞെടുപ്പ് നടക്കുകയാണ്. ഇതാണ് നെതന്യാഹുവിന്റെ ലക്ഷ്യമെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തൽ. ട്രംപിന്റെ പദ്ധതി പൂർണമായും തള്ളാതെ സൈനികപിന്മാറ്റം നീട്ടിക്കൊണ്ടുപോകാനും തിരഞ്ഞെടുപ്പുവരെ വോട്ടർമാരെ തൃപ്തിപ്പെടുത്താനുമാണ് നെതന്യാഹുവിന്റെ ശ്രമമെന്ന് രാഷ്ട്രീയവിദഗ്ധർ വിലയിരുത്തുന്നു.

Content Highlights: Hamas agreed to second-phase ceasefire terms proposed by Donald Trump., Israel continues intense military operations in Gaza despite global calls for peace., Saturday airstrikes resulted in 19 Palestinian fatalities., Political analysts link the escalation to the upcoming October 2026 Israeli general election., Netanyahu is accused of stalling military withdrawal to sway voter sentiment.