'ഗാസയില്‍ വെടിനിര്‍ത്തലിന് ഇസ്രയേല്‍ സമ്മതിച്ചു, കരാര്‍ അംഗീകരിക്കുന്നതാണ് നല്ലത്'; ഹമാസിനോട് ട്രംപ്

ഡൊണാള്‍ഡ് ട്രംപ്  |ഫോട്ടോ:AFP
ഡൊണാള്‍ഡ് ട്രംപ് |ഫോട്ടോ:AFP

വാഷിങ്ടണ്‍: ഗാസയില്‍ വെടിനിര്‍ത്തലിനുള്ള വ്യവസ്ഥകള്‍ ഇസ്രയേല്‍ അംഗീകരിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 60 ദിവസത്തെ വെടിനിര്‍ത്തലിനാണ് ഇസ്രയേല്‍ സമ്മതമറിയിച്ചതെന്നും ഈ കാലയളവില്‍ യുദ്ധം അവസാനിപ്പിക്കാന്‍ മറ്റുള്ളവരോടൊപ്പം താനും പ്രവര്‍ത്തിക്കുമെന്നും ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

യുഎസ് പ്രതിനിധികള്‍ ഇസ്രയേലുമായി ഫലപ്രദമായി ഇക്കാര്യം ചര്‍ച്ചചെയ്തു. മിഡില്‍ ഈസ്റ്റിന്റെ നന്മയ്ക്കായി ഹമാസ് കരാര്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരാര്‍ അംഗീകരിക്കുന്നതാണ് ഹമാസിന് നല്ലതെന്നും ട്രംപ് വ്യക്തമാക്കി. വെടിനിര്‍ത്തല്‍ സമയത്ത് എല്ലാവരുമായി ചര്‍ച്ചനടത്തും. ഗാസയില്‍ ശാശ്വത സമാധാനം സ്ഥാപിക്കും. അന്തിമ നിര്‍ദേശങ്ങള്‍ ഖത്തറും ഈജിപ്തും അവതരിപ്പിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

വൈറ്റ് ഹൗസില്‍ അടുത്തയാഴ്ച ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ചര്‍ച്ചകള്‍ക്ക് ഒരുങ്ങുന്നതിനിടെയാണ് ട്രംപിന്റെ പ്രഖ്യാപനം. വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് എന്നിവര്‍ നെതന്യാഹുവിന്റെ മുതിര്‍ന്ന ഉപദേഷ്ടാവായ റോണ്‍ ഡെര്‍മറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വെടിനിര്‍ത്തലിന് ധാരണയായതെന്നാണ് സൂചന.

Content Highlights: Israel accepts a 60-day ceasefire in Gaza, announced by President Trump