'നിങ്ങൾ പോകാൻ അനുമതി നൽകി, എന്നിട്ട് വെടിയുതിർക്കുന്നു...'; ഇന്ത്യൻ കപ്പലിൽനിന്നുള്ള സന്ദേശം പുറത്ത്

ടെഹ്‌റാൻ/ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ ഇറാൻ ഗൺബോട്ടുകളുടെ വെടിവെപ്പിനിരയായ ഇന്ത്യൻ കപ്പലിൽനിന്നുള്ള സന്ദേശം പുറത്ത്. ആക്രമണസമയത്ത് കപ്പലിലെ ക്രൂ അംഗം ഇറാൻ നാവികസേനയുമായി സംസാരിക്കുന്നതിന്റെ ശബ്ദശകലമാണ് പുറത്തുവന്നത്.
ഇറാന്റെ വെടിവെപ്പിനിരയായ 'സൻമാർ ഹെറാൾഡ്' എന്ന എണ്ണക്കപ്പലിലെ ക്രൂ അംഗം ഇറാൻ നാവികസേനയോട് നിങ്ങൾ അനുമതി നൽകിയിട്ടും എന്തിനാണ് വെടിയുതിർക്കുന്നതെന്ന് ചോദിക്കുന്നതാണ് ശബ്ദശകലത്തിലുള്ളത്. ആക്രമണസമയത്ത് ഇറാൻ നാവികസേനയുമായി ബന്ധപ്പെടാൻ ശ്രമിച്ച ക്രൂ അംഗം, തങ്ങളെ തിരിച്ചുപോകാൻ അനുവദിക്കണമെന്നും പറയുന്നുണ്ട്.
''സെപാ നേവി, സെപാ നേവി. ഇത് മോട്ടോർ ടാങ്കർ സന്മാർ ഹെറാൾഡ് ആണ്. നിങ്ങൾ എനിക്ക് പോകാൻ അനുമതി നൽകിയിരുന്നു. നിങ്ങളുടെ പട്ടികയിൽ രണ്ടാമതായി എന്റെ പേരുണ്ട്. പക്ഷേ, നിങ്ങൾ ഇപ്പോൾ വെടിയുതിർക്കുകയാണ്. ഞാൻ തിരികെ പോകട്ടെ'' എന്നാണ് 30 സെക്കൻഡ് ദൈർഘ്യമുള്ള ശബ്ദശകലത്തിലുള്ളത്. മാരിടൈം ഇന്റലിജൻസ് സ്ഥാപനമായ 'ടാങ്കർ ട്രാക്കേഴ്‌സ്' ആണ് ഈ സന്ദേശം പുറത്തുവിട്ടിരിക്കുന്നത്.
കഴിഞ്ഞദിവസമാണ് ഹോർമുസ് കടക്കുന്നതിനിടെ രണ്ട് ഇന്ത്യൻ കപ്പലുകൾക്കുനേരേ ഇറാൻ റെവലൂഷണറി ഗാർഡ്‌സിന്റെ (ഐആർജിസി) വെടിവെപ്പുണ്ടായത്. 'സന്മാർ ഹെറാൾഡ്', 'ജഗ് അർണവ്' എന്നീ കപ്പലുകൾക്ക് നേരേയാണ് ഇറാൻ നാവികസേന വെടിയുതിർത്തത്. ഇറാന്റെ ഗൺബോട്ടുകളിൽനിന്ന് മുന്നറിയിപ്പില്ലാതെ വെടിയുതിർത്തതോടെ ഈ കപ്പലുകൾ തിരികെപോവുകയായിരുന്നു. വെടിവെപ്പുണ്ടായതോടെ ഇന്ത്യയിലേക്കുള്ള 13 കപ്പലുകളാണ് തിരികെ പോയത്.
അതിനിടെ, ഹോർമുസിലെ 'ഗ്രീൻ ഏരിയ'യിൽവെച്ചാണ് 'സന്മാർ ഹെറാൾഡി'ന് നേരേ വെടിവെപ്പുണ്ടായതെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്തു. കിഴക്കുഭാഗത്തേക്ക് പോകുമ്പോൾ കപ്പലിലെ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം ഓഫ് ചെയ്തിരുന്നതായും റിപ്പോർട്ടുകളിൽ പറയുന്നു.
ഇറാൻ സ്ഥാനപതിയെവിളിച്ചുവരുത്തി ഇന്ത്യ
ഇന്ത്യൻ കപ്പലുകൾക്കുനേരേയുണ്ടായ ആക്രമണത്തിൽ ഇറാൻസ്ഥാനപതിയെ ഇന്ത്യ ആശങ്കയറിയിച്ചു. ഇറാൻ സ്ഥാനപതി ഡോ. മുഹമ്മദ് ഫതാലിയെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ശനിയാഴ്ച വൈകീട്ട് വിളിച്ചുവരുത്തി. വിദേശകാര്യമന്ത്രാലയത്തിലായിരുന്നു ചർച്ച. ഇന്ത്യൻ ചരക്കുകപ്പലുകളുടെ സുരക്ഷയ്ക്ക് ഇന്ത്യ നൽകുന്ന പ്രാധാന്യവും മുൻപ് ഇന്ത്യയുടെ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിൽ ഇറാൻ സുരക്ഷിതപാതയൊരുക്കിയ കാര്യവും ഫതാലിയോട് മിസ്രി പറഞ്ഞു. ഇക്കാര്യങ്ങൾ ഇറാൻ അധികൃതരെ അറിയിക്കാമെന്ന് ഫതാലി അറിയിച്ചതായി വിദേശകാര്യവക്താവ് പറഞ്ഞു.
Content Highlights: Leaked audio confirms unprovoked firing by Iranian gunboats on Indian tanker Sunmer Herald in 2026., 13 Indian vessels forced to turn back due to the security threat in the Hormuz Strait., India has summoned the Iranian Ambassador to express serious concerns regarding maritime safety., Reports indicate the vessel's Automatic Identification System was deactivated during transit.