പാകിസ്താന്റെ പക്കലുള്ളതിനേക്കാൾ ആണവായുധങ്ങൾ ഇന്ത്യയുടെ കൈയിൽ, ചൈന ആണവശേഷി വർധിപ്പിച്ചു- റിപ്പോർട്ട്

ന്യൂഡല്‍ഹി: ഇന്ത്യയുടെ കൈവശം പാകിസ്താന്‍റെ പക്കലുള്ളതിനേക്കാൾ ആണവായുധങ്ങളുണ്ടെന്ന് സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (സിപ്രി) റിപ്പോര്‍ട്ട്. ചൈന തങ്ങളുടെ ആണവശേഷി വര്‍ധിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ വര്‍ഷം ജനുവരിയിലെ കണക്ക് പ്രകാരം ഇന്ത്യയുടെ കൈവശം 172 ആണവായുധങ്ങളുള്ളപ്പോള്‍ പാകിസ്താന്റെ കൈവശം 170 ആണവായുധങ്ങളാണുള്ളത്. ചൈനയടെ പക്കല്‍ 2023 ജനുവരിയല്‍ 410 ആണവപോര്‍മുനകളാണ് ഉണ്ടായിരുന്നതെങ്കില്‍ 2024 ജനുവരി ആയപ്പോഴേക്ക് അത് 500 ആയി വര്‍ധിച്ചുവെന്നും സിപ്രി റിപ്പോര്‍ട്ട് പറയുന്നു.
മുന്‍വര്‍ഷത്തേക്കാള്‍ നേരിയ വര്‍ധനവ് മാത്രമാണ് ഇന്ത്യയുടെ ആണവായുധശേഖരത്തില്‍ ഉണ്ടായിട്ടുള്ളത്. അതേസമയം, ഇന്ത്യയും പാകിസ്താനും പുതിയ ആണവായുധങ്ങള്‍ വികസിപ്പക്കുന്നത് 2023-ലും തുടര്‍ന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയുടെ ആണവായുധ ശേഖരം പ്രധാനമായി പാകിസ്താനെ ലക്ഷ്യംവെച്ചുള്ളതാണെങ്കിലും ചൈനയെയും ലക്ഷ്യമിടാന്‍ ശേഷിയുള്ള ദീര്‍ഘദൂര ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതിന് ഇന്ത്യ ഊന്നല്‍ നല്‍കുന്നുണ്ടെന്നും സിപ്രി റിപ്പോര്‍ട്ട് പറയുന്നു.
ലോകത്തിലെ മറ്റ് രാജ്യങ്ങളുടെ ആണവശേഖരത്തേക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ലോകത്താകെയുള്ള ആണവായുധങ്ങളുടെ 90 ശതമാനവും യു.എസിന്റേയും റഷ്യയുടേയും പക്കലാണുള്ളത്. കഴിഞ്ഞ ഒരു വര്‍ഷംകൊണ്ട് റഷ്യ വിന്യസിച്ചത് 36 പുതിയ ആണവപോര്‍മുനകളാണ്. ചൈനയുടെ പക്കലുള്ള ആണവായുധശേഖരം റഷ്യയുടേയോ യു.എസ്സിന്റേയോ കൈവശമുള്ളതിനെ അപേക്ഷിച്ച് വളരെ കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlights: India possesses more nuclear weapons than Pakistan, says SIPRI report