ഇറാനിൽ നിന്ന് ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിക്കുന്നു; 110 പേർ അർമേനിയൻ അതിർത്തിയിലേക്ക്

#മാതൃഭൂമി ന്യൂസ്
ഇറാന്റെ ആക്രമണത്തിന് പിന്നാലെ ഹൈഫ നഗരത്തിലെ വിവിധയിടങ്ങളില്‍ അഗ്നിബാധയെത്തുടര്‍ന്ന് പുക ഉയരുന്ന ദൃശ്യം | Photo: AFP
ഇറാന്റെ ആക്രമണത്തിന് പിന്നാലെ ഹൈഫ നഗരത്തിലെ വിവിധയിടങ്ങളില്‍ അഗ്നിബാധയെത്തുടര്‍ന്ന് പുക ഉയരുന്ന ദൃശ്യം | Photo: AFP

ന്യൂഡൽഹി: ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ ടെഹ്‌റാൻ വിടണമെന്ന നിർദേശത്തിന് പിന്നാലെ ഇന്ത്യൻ വിദ്യാർഥികളെ ഇറാനിൽ നിന്നും ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ. അർമേനിയൻ അതിർത്തി വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ഇടപെടലാണ് പുരോ​ഗമിക്കുന്നത്. ഇതിന്റെ ഭാ​ഗമായി 110 വിദ്യാർഥികളുമായി ഒരു ബസ് അർമേനിയൻ അതിർത്തിയിലേക്ക് യാത്ര തിരിച്ചതായാണ് വിവരം. ഇവിടെ നിന്നും വിമാനത്തിൽ ഇവരെ ഇന്ത്യയിലെത്തിക്കാനാണ് നീക്കം. 

ടെഹ്‌റാനിൽ വിവിധ സർവകലാശാലകളിലെ മെഡിക്കൽ വിദ്യാർഥികളെയാണ് ആദ്യഘട്ടത്തിൽ അർമേനിയൻ അതിർത്തിയിലെത്തിക്കുന്നത്. യുഎഇ വഴിയും വിദ്യാർഥികളെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരെ ടെഹ്‌റാനിൽ നിന്നും ഒഴിപ്പിക്കുന്നതും ഇന്ത്യയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് അർമേനിയൻ വിദേശകാര്യമന്ത്രിയുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ സംസാരിച്ചിരുന്നു. മൂവായിരത്തോളം വിദ്യാർഥികളുൾപ്പെടെ ഇരുപതിനായിരത്തോളം ഇന്ത്യക്കാർ ഇറാനിലുണ്ട്.

ടെഹ്റാനിലെ ഇന്ത്യൻ എംബസി സുരക്ഷാ സാഹചര്യം നിരന്തരം നിരീക്ഷിക്കുകയും ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയെടുക്കുകയും ചെയ്യുന്നുണ്ടെന്നും എംബസിയുടെ സൗകര്യത്തോടെ വിദ്യാർഥികളെ ഇറാനിലെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുകയാണെന്നും തിങ്കളാഴ്ച പുലർച്ചെ പുറത്തിറക്കിയ പ്രസ്താവനയിൽ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. 

Content Highlights: Following safety concerns India is evacuating its citizens, primarily students from Iran via Armenia