കൈവശമുള്ള ആയുധങ്ങൾ വിട്ടുനൽകാൻ തയ്യാറാണെന്ന് ഹമാസ്; കൈമാറുക ട്രംപിന്റെ സംഘടനയ്ക്ക്

#ന്യൂസ് ഡെസ്‌ക്
ഹമാസ് അംഗങ്ങള്‍ |ഫോട്ടോ:AFP
ഹമാസ് അംഗങ്ങള്‍ |ഫോട്ടോ:AFP

ഗാസ സിറ്റി: തങ്ങളുടെ പക്കലുള്ള ചില ആയുധങ്ങൾ വിട്ടുനൽകാൻ തയ്യാറാണെന്ന് അറിയിച്ച് ഹമാസ്. ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്ന് ആറ് മാസത്തിന് ശേഷമാണ് ഹമാസിന്റെ ഈ മനംമാറ്റം. തങ്ങളുടെ പോലീസിന്റെയും ആഭ്യന്തര സുരക്ഷാ സേനയുടെയും പക്കലുള്ള ആയിരക്കണക്കിന് ഓട്ടോമാറ്റിക് റൈഫിളുകളും മറ്റ് ആയുധങ്ങളും വിട്ടുനൽകാൻ തയ്യാറാണെന്നാണ് ഹമാസ് അറിയിച്ചിരിക്കുന്നത്.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള 'ബോർഡ് ഓഫ് പീസ്' എന്ന അന്താരാഷ്ട്ര സംഘടനയുടെ കീഴിൽ ഗാസയുടെ ഭരണം നടത്താൻ രൂപീകരിച്ച പലസ്തീൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിക്കായിരിക്കും ഈ ആയുധങ്ങൾ കൈമാറുക. ആയുധങ്ങൾ വിട്ടുനൽകാൻ ഹമാസ് തയ്യാറാകുന്നത് ഇതാദ്യമായാണ്, ഇത് ആ ഗ്രൂപ്പിന്റെ നിലപാടിലുണ്ടായ വലിയൊരു മാറ്റമായി കണക്കാക്കപ്പെടുന്നു.

എങ്കിലും ഹമാസിന്റെ ഈ നീക്കം ഗാസയുടെ പൂർണമായ നിരായുധീകരണം എന്ന ഇസ്രയേലിന്റെയും ട്രംപിന്റെയും പദ്ധതികളോട് പൂർണമായും യോജിക്കുന്നതല്ല. ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ പക്കലുള്ള വലിയ ആയുധശേഖരം (ആന്റി-ടാങ്ക് റോക്കറ്റുകൾ ഉൾപ്പെടെയുള്ളവ) വിട്ടുനൽകുന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. ഗാസയിൽ നിന്നുള്ള ഇസ്രയേൽ സൈന്യത്തിന്റെ പിന്മാറ്റത്തിനും പുനർനിർമാണത്തിനുമായി ഹമാസ് എല്ലാ ആയുധങ്ങളും ഉപേക്ഷിക്കണമെന്ന് ബോർഡ് ഓഫ് പീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ഗാസയുടെ നിയന്ത്രണം പുതിയ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിക്ക് കൈമാറുന്നതിനായുള്ള തയ്യാറെടുപ്പുകൾ ഹമാസ് പൂർത്തിയാക്കിയിട്ടുണ്ട്. പൊതുസേവനങ്ങളുടെ ഉത്തരവാദിത്വം കൈമാറാൻ തയ്യാറാണെങ്കിലും പലസ്തീൻ രാഷ്ട്രീയത്തിൽ സജീവമായി തുടരാനും ഇസ്രയേലിനെതിരായ പ്രതിരോധം തുടരാനും ഹമാസ് പദ്ധതിയിടുന്നു. നിലവിലെ ഹമാസ് ഭരണകൂടത്തിലെ പല ജീവനക്കാരെയും, പ്രത്യേകിച്ച് പോലീസ് ഉദ്യോഗസ്ഥരെ, പുതിയ സംവിധാനത്തിൽ ഉൾപ്പെടുത്താൻ ബോർഡ് ഓഫ് പീസ് തയ്യാറായേക്കും.

ഈ വിഷയത്തിലുള്ള ചർച്ചകൾ ഇപ്പോൾ കെയ്റോയിൽ നടക്കുകയാണ്. സാധാരണയായി വിദേശത്തുള്ള ഹമാസ് നേതാക്കളാണ് ഇത്തരം കാര്യങ്ങളിൽ സംസാരിക്കാറുള്ളതെങ്കിലും, ഇത്തവണ ഗാസയ്ക്കുള്ളിലുള്ള നേതാക്കളും തീരുമാനങ്ങളിൽ നിണായക പങ്ക് വഹിക്കുന്നുണ്ട്. സമാധാന പദ്ധതി പൂർണമായും നിരസിക്കുന്നത് ഒഴിവാക്കാനാണ് ഹമാസ് ഇത്തരമൊരു നീക്കം നടത്തുന്നതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Content Highlights: Hamas agrees to hand over police and internal security weapons to the Board of Peace., The move follows a six-month ceasefire period in Gaza as of 2026., Heavy military arsenal, including anti-tank rockets, remains under Hamas control., Negotiations regarding the administrative transition are currently underway in Cairo.