മാര്‍പാപ്പയ്ക്ക് തപാലില്‍ വെടിയുണ്ടകള്‍; അന്വേഷണം ആരംഭിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ | ചിത്രം: AFP
ഫ്രാന്‍സിസ് മാര്‍പാപ്പ | ചിത്രം: AFP

മിലാന്‍: മാര്‍പാപ്പയ്ക്ക് അയച്ച തപാലില്‍ വെടിയുണ്ടകള്‍ കണ്ടെത്തി. തിങ്കളാഴ്ച മിലാനിലാണ് സംഭവം. ഇതേത്തുടര്‍ന്ന് കത്തിന്റെ ഉറവിടം കണ്ടെത്താന്‍  അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി ഇറ്റാലിയന്‍ അര്‍ദ്ധസൈനിക വിഭാഗം അറിയിച്ചു. 

കത്തുകള്‍ തരംതിരിക്കുന്നതിനിടയില്‍ സംശയം തോന്നിയ തപാല്‍ ജീവനക്കാര്‍ ഉന്നതാധികാരികളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് തപാലില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തിയത്. ഇത് ഫ്രാന്‍സില്‍ നിന്നാണ് അയച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 

തപാലിന് പുറത്ത് പേനകൊണ്ട് 'പോപ്പ്, വത്തിക്കാന്‍ സിറ്റി, സെന്റ് പീറ്റേഴ്‌സ് സ്‌ക്വയര്‍, റോം', എന്നാണ് വിലാസം രേഖപ്പെടുത്തിയിരിക്കുന്നത്‌. വത്തിക്കാനിലെ സാമ്പത്തിക പ്രവര്‍ത്തനത്തെക്കുറിച്ച് കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. പിസ്റ്റളില്‍ ഉപയോഗിക്കുന്ന മൂന്ന് വെടിയുണ്ടകളാണ് തപാലില്‍ ഉണ്ടായിരുന്നത്. 

അന്വേഷണം ഊര്‍ജിതമായി തുടരുകയാണ്. വത്തിക്കാനില്‍ നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ല. 

Content Highlights: Bullets found in letter addressed to pope

Content Highlights: