‘സ്വന്തം ജനങ്ങളെ ബോംബിട്ട് കൊല്ലുന്നു’; പാകിസ്താനെ യുഎന്നില്‍ നിര്‍ത്തിപ്പൊരിച്ച് ഇന്ത്യ

ക്ഷിതിജ് ത്യാഗി | Image courtesy: https://x.com/IndiaWarZone/status/1970540689617494144
ക്ഷിതിജ് ത്യാഗി | Image courtesy: https://x.com/IndiaWarZone/status/1970540689617494144

ന്യൂയോര്‍ക്ക്: പാകിസ്താനെതിരേ അതിരൂക്ഷവിമര്‍ശനവുമായി ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ. യുഎന്‍എച്ച്ആര്‍സി കൗണ്‍സില്‍ യോഗത്തിലാണ് പാകിസ്താന്‍ സ്വന്തം ജനങ്ങളെ ബോംബിട്ട് കൊല്ലുകയാണെന്ന വിമര്‍ശനം ഇന്ത്യ ഉന്നയിച്ചത്. ഇന്ത്യക്കെതിരേ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഇസ്ലാമാബാദ് ഉന്നയിക്കുന്നതെന്നും യുഎന്‍എച്ച്ആര്‍സിയുടെ യോഗത്തില്‍ സംസാരിക്കവേ ഇന്ത്യന്‍ പ്രതിനിധി ക്ഷിതിജ് ത്യാഗി കൂട്ടിച്ചേര്‍ത്തു.

ഒരു പ്രതിനിധി സംഘം ഇന്ത്യയ്ക്കെതിരെ അടിസ്ഥാനരഹിതവും പ്രകോപനപരവുമായ പ്രസ്താവനകള്‍ ഉന്നയിച്ചുകൊണ്ട് ഈ വേദിയെ ദുരുപയോഗം ചെയ്യുന്നത് തുടരുകയാണെന്ന് പാകിസ്താനെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ട് ക്ഷിതിജ് പറഞ്ഞു. ഞങ്ങളുടെ ഭൂപ്രദേശത്തിനുമേല്‍ കണ്ണുവെക്കുന്നതിന് പകരം, അവര്‍ നിയമവിരുദ്ധമായി കയ്യേറിയിരിക്കുന്ന ഇന്ത്യന്‍ പ്രദേശം ഒഴിഞ്ഞുപോകുകയും ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്താല്‍ നിലനില്‍ക്കുന്ന സമ്പദ്വ്യവസ്ഥയെയും സൈനിക മേധാവിത്വം ഉപയോഗിച്ച് നിശ്ശബ്ദരാക്കിയ ഭരണകൂടത്തെയും പീഡനങ്ങളാല്‍ കളങ്കിതമാക്കിയ മനുഷ്യാവകാശ ചരിത്രത്തെയും രക്ഷിക്കാന്‍ ശ്രദ്ധിക്കുകയുമാണ് വേണ്ടത്, ക്ഷിതിജ് പരിഹസിച്ചു.

തിങ്കളാഴ്ച ഖൈബര്‍ പഖ്തുണ്‍ഖ്വ പ്രവിശ്യയിലുള്ള തിര താഴ്‌വരയിലെ മാത്രേ ദാരാ ഗ്രാമത്തില്‍ പാകിസ്താന്റെ വ്യോമസേന നടത്തിയ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ മുപ്പത് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തെ പരാമര്‍ശിച്ചായിരുന്നു ക്ഷിതിജിന്റെ പാക് വിമര്‍ശനം.

Content Highlights: bombing own people india sharp criticism against pakistan at unhrc