അവസാനിപ്പിക്കാന്‍പോയ തിരച്ചില്‍, ഫലംകണ്ടത് സൈന്യത്തിന്റെ നിശ്ചയദാര്‍ഢ്യം; കയ്യടിച്ച് ലോകം

#ഹര്‍ഷ സുരേന്ദ്രന്‍
സൈന്യം കുട്ടികളെ കണ്ടെത്തിയപ്പോള്‍
സൈന്യം കുട്ടികളെ കണ്ടെത്തിയപ്പോള്‍

ശനിയാഴ്ച നാലുകുട്ടികളെയും ജീവനോടെ ഹെലികോപ്റ്ററില്‍ക്കയറ്റുമ്പോള്‍ വിജയിച്ചത് സൈന്യത്തിന്റെ ഉറച്ചവിശ്വാസംകൂടിയാണ്. മേയ് 16-ന് സൈന്യത്തിന്റെ നായയാണ് കുഞ്ഞിന്റെ ഫീഡിങ് ബോട്ടില്‍ അപകടസ്ഥലത്തുനിന്ന് ആദ്യം കണ്ടെത്തുന്നത്. ഇവിടെനിന്ന് 2.5 കിലോമീറ്റര്‍ അകലെ മരങ്ങള്‍ക്കിടയില്‍നിന്ന് ഒരുജോഡി ഷൂസും ടവ്വലും സൈന്യവും കണ്ടെത്തി. ഇതോടെ അപകടത്തില്‍ ആരെങ്കിലും രക്ഷപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്ന് സൈന്യം തിരിച്ചറിഞ്ഞു.

തുടര്‍ന്നാണ് സൈനികജനറല്‍ പെഡ്രോ സാഞ്ചെസിന്റെ നേതൃത്വത്തില്‍ 160 സൈനികര്‍ ചേര്‍ന്ന് ഓപ്പറേഷന്‍ ഹോപ്പ് തുടങ്ങുന്നത്. ആദ്യഘട്ടത്തില്‍ ഡസന്‍കണക്കിന് ഗോത്രവിഭാഗക്കാരായ തദ്ദേശവാസികള്‍ തിരച്ചിലില്‍ സൈന്യത്തോടൊപ്പംചേര്‍ന്നു. പിന്നീട് അത് 200 പേരായി. ഗോത്രവര്‍ഗത്തില്‍പ്പെടുന്ന ഇവര്‍ക്ക് കാടിന്റെ നേരിയ ചലനങ്ങള്‍പോലും അതിവേഗം തിരിച്ചറിയാമെന്നത് തിരച്ചിലില്‍ മുതല്‍ക്കൂട്ടായി. ബെല്‍ജിയം മലിനേഴ്‌സ് ഇനത്തില്‍പ്പെട്ട 16 ശ്വാനവീരന്മാരും തിരച്ചിലില്‍ സേനയുടെ കരുത്തായി.    

വന്യമൃഗങ്ങളെയും മറികടന്ന്

പുലി, വിഷപ്പാമ്പുകള്‍ തുടങ്ങിയ വന്യജീവികളും നിര്‍ത്താതെപെയ്യുന്ന മഴയും കാറ്റും രക്ഷാദൗത്യത്തെ ബാധിച്ചു. സായുധരായ മയക്കുമരുന്നു കള്ളക്കടത്തുകാരുടെ കേന്ദ്രമാണ് കുട്ടികളകപ്പെട്ട പ്രദേശം. അവിടങ്ങളിലെ സായുധസംഘത്തിന്റെ സാന്നിധ്യവും തിരച്ചില്‍നടത്തുന്നവര്‍ക്ക് വെല്ലുവിളിയായി. ചിലയിടങ്ങളില്‍ മയക്കുമരുന്ന് മാഫിയകളുടെയും ഗറില്ലകളുടെയും ഒളിസങ്കേതങ്ങള്‍ സൈനികര്‍ തിരച്ചിലിനിടയില്‍ കണ്ടെത്തി. കുട്ടികള്‍ ഇവരുടെ കൈയിലകപ്പെട്ടിരിക്കുമോയെന്ന ആശങ്കയ്ക്ക് ഇതിടയാക്കി.

കുട്ടികള്‍ ജീവനോടെയില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ കുറച്ചുപേര്‍ ദൗത്യം അവസാനിപ്പിച്ച് മടങ്ങി. മരിച്ചെങ്കില്‍ അവരുടെ ശരീരാവശിഷ്ടങ്ങള്‍ മൃഗങ്ങള്‍ ഭക്ഷിച്ചിരിക്കാമെന്നും 16 മണിക്കൂര്‍വരെ തുടര്‍ച്ചയായി മഴപെയ്യുന്നതിനാല്‍ കുട്ടികളുടെ ചോരപ്പാടുകളോ കാല്‍പ്പാടുകളോ കണ്ടെത്തുക പ്രയാസമാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. 

എന്നാല്‍, സൈനിക ജനറലിന്റെ നിശ്ചയദാര്‍ഢ്യവും വിശ്വാസവുമാണ് അവസാനിപ്പിക്കാന്‍പോയ തിരച്ചില്‍ വീണ്ടും മുന്നോട്ടുകൊണ്ടുപോയത്. 

ഹെലികോപ്റ്ററില്‍ പറന്ന സന്ദേശങ്ങള്‍

ദിവസങ്ങളോളം കുട്ടികളെ കണ്ടെത്താനാകാത്തത് ഇവര്‍ കാട്ടിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്ന അനുമാനത്തില്‍ സൈന്യത്തെ എത്തിച്ചു. ഇതോടെ, വ്യോമസേന കൂടുതല്‍ സജ്ജമായി. സംശയം തോന്നുന്നയിടങ്ങളിലെല്ലാം ഹെലികോപ്റ്ററില്‍നിന്നും വിമാനത്തില്‍നിന്നും സ്പാനിഷിലും തദ്ദേശഭാഷയിലുമുള്ള പതിനായിരത്തിലധികം നിര്‍ദേശങ്ങള്‍ പറത്തിവിട്ടു.  കുട്ടികളോട് കാട്ടിലൂടെ സഞ്ചരിക്കരുതെന്നും ഒരിടത്തുതന്നെ തുടരണമെന്നുമാവശ്യപ്പെടുന്ന സന്ദേശങ്ങളായിരുന്നു അത്. മൃഗങ്ങളില്‍നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളുടെ അതിജീവനത്തിനുമുള്ള വഴികളും അതില്‍ കുറിച്ചു. ഭക്ഷണം, കുടിവെള്ളം, എന്നിവയടങ്ങിയ പാര്‍സലുകള്‍ കാട്ടില്‍ പലയിടങ്ങളിലുമായി ഇട്ടു.

അവരുടെ അമ്മൂമ്മ മരിയ ഫാത്തിമ വലെന്‍സിയ വിതോതോ (Huitoto) ഭാഷയിലുള്ള ശബ്ദസന്ദേശങ്ങളും സൈന്യം ഹെലികോപ്റ്ററുകളിലെ ഉച്ചഭാഷിണികളിലൂടെ കാട്ടില്‍ അലയടിപ്പിച്ചു. രാത്രികാലതിരച്ചില്‍ വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും െൈലറ്റുകളില്‍നിന്ന് നിബിഡവനത്തിനുള്ളിലേക്ക് പതിക്കുന്ന അരണ്ട വെളിച്ചത്തിലായിരുന്നു. തിരച്ചില്‍ നടത്തിയ പ്രദേശങ്ങള്‍ തിരിച്ചറിയാന്‍ മരങ്ങളില്‍ ടേപ്പുകള്‍കൊണ്ട് മാര്‍ക്കുചെയ്തിരുന്നു. 

ഇവിടെ വിസിലുകളും സ്ഥാപിച്ചു. കുട്ടികള്‍ കറങ്ങിത്തിരിഞ്ഞ് അവിടെ എത്തുകയാണെങ്കില്‍ സൈനികരെ അറിയിക്കുന്നതിനുവേണ്ടിയാണത്. 

കുഞ്ഞിന് സൈന്യത്തിന്റെ പിറന്നാള്‍ മധുരം

11 മാസം പ്രായമുണ്ടായിരുന്ന കുഞ്ഞിന് ഇപ്പോള്‍ ഒരുവയസ്സ് തികഞ്ഞിട്ടുണ്ടാകണം. നേരിട്ടുകണ്ടിട്ടില്ലെങ്കിലും കുഞ്ഞ് ജീവനോടെയുണ്ടെന്ന വിശ്വാസത്തില്‍ സൈന്യം പ്രതീകാത്മകമായി അവന്റെ പിറന്നാളാഘോഷിച്ചു. മേയ് 26-നായിരുന്നു ആഘോഷം. അപ്പോഴേക്കും തിരച്ചിലാരംഭിച്ച് ദിവസങ്ങള്‍ പിന്നിട്ടിരിന്നു.

Content Highlights: amazon operation hope