അഫ്ഗാനിസ്ഥാനിൽ വീണ്ടും പാകിസ്താന്റെ വ്യോമാക്രമണം; കുട്ടികളുൾപ്പെടെ 13 പേർ കൊല്ലപ്പെട്ടതായി താലിബാൻ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | AFP
പ്രതീകാത്മക ചിത്രം | AFP

കാബൂൾ: പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികളുൾപ്പെടെ 13 പേർ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാൻ. 14 പേർക്ക് പരിക്കേറ്റതായും അഫ്ഗാൻ അധികൃതർ അവകാശപ്പെടുന്നുണ്ട്.

ഖോസ്ത്, കുനാർ, പക്തിക എന്ന പ്രവിശ്യകളിലാണ് പാകിസ്താന്റെ ആക്രമണുണ്ടായതെന്ന് താലിബാൻ ഭരണകൂടത്തിന്റെ വക്താവ് സബീനുള്ള മുജാഹിദ് അറിയിച്ചു. പാകിസ്താൻ വീണ്ടും അഫ്ഗാന്റെ വ്യോമാതിർത്തി ലംഘിച്ച് ബോംബിട്ടുവെന്ന് അദ്ദേഹം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ആക്രമണത്തെ അപലപിക്കുന്നതായും അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്.

മരണപ്പെട്ടവരിൽ 11 പേർ കുട്ടികളാണ്. ഉറക്കത്തിനിടെയാണ് ഇവർക്ക് നേരെ ആക്രമണമുണ്ടായത്. ബോംബാക്രമണത്തിൽ നിന്ന് ഓടിരക്ഷപ്പെടാനുള്ള അവസരം പോലും അവർക്ക് ലഭിച്ചില്ലെന്നും അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്‌പേര ജില്ലയിലെ ഒരു വീടിന് നേരെ ആക്രമണമുണ്ടായി. വീട്ടിലെ പത്ത് പേരിൽ ഒമ്പത് പേരും കൊല്ലപ്പെട്ടു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതേസമയം സംഭവത്തിൽ പാകിസ്താന്റെ ഭാഗത്തുനിന്ന് സ്ഥിരീകരണമുണ്ടായിട്ടില്ല. എന്നാൽ ഭീകരവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുന്നതെന്നാണ് പാകിസ്താൻ അവകാശപ്പെടുന്നത്.

ഒരിടവേളയ്ക്ക് ശേഷമാണ് പാകിസ്താൻ-അഫ്ഗാനിസ്താൻ തർക്കങ്ങൾ ആക്രമണ സംഭവങ്ങളിലേക്ക് നീങ്ങുന്നത്. ഫെബ്രുവരി അവസാനം പാകിസ്താൻ നടത്തിയ ആക്രമണങ്ങൾക്ക് അഫ്ഗാനിസ്ഥാൻ തിരിച്ചടി നൽകിയിരുന്നു.മാസങ്ങളായി  ഈ സംഘർഷാവസ്ഥ നീളുകയാണ്. അതിർത്തി കടന്നുള്ള ആക്രമണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. 

2021-ൽ താലിബാൻ വീണ്ടും അധികാരത്തിലെത്തിയതിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാവുകയായിരുന്നു. പാകിസ്താനെ ലക്ഷ്യമിട്ട് ആക്രമണം നടത്താൻ തെഹ്‌രിക്-ഇ-താലിബാൻ പോലുള്ള ഭീകരസംഘടനകളെ അഫ്ഗാനിസ്ഥാൻ സംരക്ഷിക്കുന്നുവെന്നാണ് പാകിസ്താന്റെ ആരോപണം. ഈ സംഘടനയാവട്ടെ താലിബാനുമായി സഖ്യത്തിലാണുള്ളത്. എന്നാൽ ഈ ആരോപണങ്ങൾ താലിബാൻ നിഷേധിച്ചിട്ടുണ്ട്. തങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കുന്നില്ലെന്നാണ് അഫ്ഗാൻ പ്രതികരിക്കുന്നത്. ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ നടന്ന സംഘർഷത്തിൽ 372 അഫ്ഗാൻ പൗരന്മാർ കൊല്ലപ്പെടുകയും 397 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.

Content Highlights: 13 civilians, including children, killed in alleged Pakistani airstrikes., Taliban spokesperson Zabihullah Mujahid confirmed attacks in Khost, Kunar, and Paktika provinces., Pakistan has not yet issued an official confirmation regarding the incident., Rising tensions follow a series of cross-border skirmishes reported since late February.