ഒരു മണിക്കൂറിൽ ഏഴ് അവകാശവാദം, എല്ലാം തെറ്റ്, ഹോർമുസ് അടച്ചിടും; ട്രംപിന് മറുപടിയുമായി ഇറാൻ

#ന്യൂസ് ഡെസ്ക്
ഡൊണാൾഡ് ട്രംപ് | Photo: AFP | ബാഗര്‍ ഘാലിബഫ് | Photo: AP
ഡൊണാൾഡ് ട്രംപ് | Photo: AFP | ബാഗര്‍ ഘാലിബഫ് | Photo: AP

ടെഹ്‌റാൻ: അമേരിക്കയുടെ നാവിക ഉപരോധം തുടരുകയാണെങ്കിൽ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചിടുമെന്ന്‌ മുന്നറിയിപ്പ് നൽകി ഇറാൻ. സമാധാന കരാറിൽ എത്തുന്നതുവരെ ഉപരോധം പിൻവലിക്കില്ലെന്നും ചർച്ചകൾ വിജയിച്ചില്ലെങ്കിൽ ബോംബാക്രമണം പുനരാരംഭിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്കു പിന്നാലെയാണ് ഇറാന്റെ മുന്നറിയിപ്പ്.

കടലിടുക്കിലൂടെയുള്ള യാത്രയ്ക്ക് ഇറാന്റെ അനുമതിയും പ്രത്യേക റൂട്ടും ആവശ്യമാണെന്നാണ്‌ ഇറാന്റെ അവകാശവാദം. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം മൂലം ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ ആണവ പ്രതിരോധം പോലെ ഇപ്പോൾ നിർണായകമായി മാറിയിരിക്കുകയാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

നിലവിലെ സാഹചര്യത്തിൽ കപ്പൽ ഗതാഗതം പുനരാരംഭിക്കുന്നതിൽ അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കകൾ നിലനിൽക്കുന്നുണ്ട്. ഏറ്റവും പുതിയ പ്രസ്താവനയിൽ, ഇറാന്റെ പക്കലുള്ള യൂറേനിയം ശേഖരം അമേരിക്കയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട ട്രംപിന്റെ അവകാശവാദങ്ങളും ഇറാൻ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചിട്ടുണ്ട്.

ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബഫ് ആണ് ‘എക്‌സി’ലൂടെ, അമേരിക്കൻ നാവിക ഉപരോധം തുടർന്നാൽ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുമെന്ന് ട്രംപിന് മുന്നറിയിപ്പ് നൽകിയത്. വെടിനിർത്തൽ കാലയളവിൽ എല്ലാ വാണിജ്യ കപ്പലുകൾക്കുമായി ഹോർമുസ് 'പൂർണമായും തുറന്നിരിക്കുന്നു' എന്ന് ഇറാൻ പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷമാണ്  പുതിയ സംഭവവികാസങ്ങൾ.

ലെബനനിലെ വെടിനിർത്തലിന് അനുസൃതമായി, നിശ്ചിത റൂട്ടിലൂടെയുള്ള യാത്ര അനുവദനീയമാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി നേരത്തെ പറഞ്ഞിരുന്നു. ഇതിന് മറുപടിയായി, ഇറാനുമായുള്ള 'ഇടപാട്' പൂർത്തിയാകുന്നത് വരെ കടലിടുക്കിലെ നാവിക ഉപരോധം നിലനിൽക്കുമെന്ന് ട്രംപ് വ്യക്തമാക്കി. തർക്കവിഷയങ്ങൾ ഇതിനകം ചർച്ച ചെയ്തതിനാൽ പ്രക്രിയ 'വളരെ വേഗത്തിൽ' അവസാനിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

കരാറിലെത്തിയില്ലെങ്കിൽ യുഎസ് വീണ്ടും 'ബോംബുകൾ വർഷിക്കാൻ' തുടങ്ങിയേക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.  പിന്നാലെയാണ് ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്ര 'നിശ്ചിത റൂട്ടിലൂടെയും' 'ഇറാന്റെ അനുമതിയോടെയും' മാത്രമേ നടത്താവൂ എന്ന് അരാഗ്ചി മറുപടി നൽകിയത്. ഇതേവിഷയത്തിലാണ് ഘാലിബഫും സാമൂഹികമാധ്യമത്തിലൂടെ പ്രതികരിച്ചത്. 

ട്രംപ് ഒരു മണിക്കൂറിനുള്ളിൽ നടത്തിയ ഏഴ് അവകാശവാദങ്ങളും തെറ്റാണെന്നും നുണകൾ കൊണ്ട് യുദ്ധം ജയിക്കാനാവില്ലെന്നുമാണ് ട്രംപിന്റെ പ്രസ്താവനകളോട് ഘാലിബഫ് പ്രതികരിച്ചത്. എന്നാൽ, ഈ അവകാശവാദങ്ങൾ എന്തൊക്കെയാണ് എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

'ഒരു മണിക്കൂറിൽ ഏഴ് അവകാശവാദങ്ങളാണ് യുഎസ് പ്രസിഡന്റ് നടത്തിയത്. ആ ഏഴ് അവകാശവാദങ്ങളും തെറ്റായിരുന്നു. നുണകൾ കൊണ്ട് യുദ്ധം ജയിക്കാൻ അവർക്ക് കഴിഞ്ഞില്ല. സമാധാന ചർച്ചകളിലും അവർ എവിടെയും എത്താൻ പോകുന്നില്ല. ഉപരോധം തുടരുകയാണെങ്കിൽ, ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കില്ല. ഹോർമുസ് കടലിടുക്ക് തുറക്കണോ അടയ്ക്കണോ എന്നത് തീരുമാനിക്കുന്നത് സോഷ്യൽ മീഡിയയല്ല.' ഘാലിബഫ് കുറിച്ചു.

ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കൈകാര്യം ചെയ്യുന്ന നിർണ്ണായക പാതയാണ് ഹോർമുസ് കടലിടുക്ക്. ഇറാൻ യുദ്ധത്തിനിടയിൽ ഏകദേശം രണ്ട് മാസത്തോളം ഇത് അടച്ചിട്ടത് ആഗോള എണ്ണവിലയെയും വിതരണത്തെയും സാരമായി ബാധിച്ചിരുന്നു. 

ഇറാനിലെ ആണവ കേന്ദ്രങ്ങളിൽനിന്ന് സമ്പുഷ്ടീകരിച്ച യുറേനിയം നീക്കം ചെയ്യുമെന്നും അത് അമേരിക്കയിലേക്ക് മാറ്റുമെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇറാന്റെ യുറേനിയം ശേഖരം ഒരിടത്തേക്കും മാറ്റില്ലെന്നും അത്തരമൊരു വിഷയം ചർച്ചകളിൽ ഉയർന്നു വന്നിട്ടില്ലെന്നും വ്യക്തമാക്കിയ ഇറാൻ വിദേശകാര്യ മന്ത്രാലയം ഈ അവകാശവാദം നിഷേധിച്ചു.

Content Highlights: Iran Parliament Speaker Ghalibaf refutes Trump's claims regarding the Strait of Hormuz. US maintains naval blockade until nuclear deal negotiations are finalized. Contradictory reports on the reopening of the Strait for commercial vessels. Iran denies US proposal to transfer enriched uranium for disposal. Strait of Hormuz remains a critical chokepoint for global oil supply.