നോർത്ത് ഇന്ത്യൻ ഹിന്ദുത്വ വിട്ട് തമിഴിനെ ഉയർത്തിക്കാട്ടുന്ന മോദി; തിരുക്കുറളും രാമനാഥ ക്ഷേത്രവും

ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തിലും അന്താരാഷ്ട്ര നയതന്ത്രത്തിലും സമീപകാലത്ത് ദൃശ്യമായ ഏറ്റവും ശ്രദ്ധേയമായ ഗുണപരമായ മാറ്റങ്ങളിലൊന്ന് തമിഴ് ഭാഷയോടും അതിന്റെ പാരമ്പര്യത്തോടുമുള്ള കേന്ദ്ര ഭരണകൂടത്തിന്റെ വിപുലമായ പ്രതിബദ്ധതയാണ്. പരമ്പരാഗതമായി ഇന്ത്യയുടെ ആഗോള സാംസ്‌കാരിക പ്രതിച്ഛായ നിർമ്മിതിയിൽ ഉത്തരേന്ത്യൻ അല്ലെങ്കിൽ സംസ്‌കൃത അധിഷ്ഠിത പാരമ്പര്യങ്ങൾക്കായിരുന്നു മുൻഗണന ലഭിച്ചിരുന്നത്. എന്നാൽ, പ്രാചീനവും ഇന്നും തടസ്സമില്ലാതെ സംസാരിക്കപ്പെടുന്നതുമായ തമിഴ് ഭാഷയെ അന്താരാഷ്ട്ര വേദികളിൽ മുൻനിർത്തുന്നതിലൂടെ ഇന്ത്യയുടെ സാംസ്‌കാരിക ബഹുസ്വര സ്വത്വത്തിന്റെ ആഴം ലോകത്തിനു മുന്നിൽ പ്രകടിപ്പിക്കാൻ ഇന്ത്യയ്ക്ക് സാധിക്കുന്നുണ്ട്. സംഘകാല സാഹിത്യവും തിരുക്കുറളും അടിസ്ഥാനപരമായി സാർവത്രിക മാനവികത, നീതിയുക്തമായ ഭരണം, അതിരുകളില്ലാത്ത ലോക സാഹോദര്യം എന്നിവയിലൂന്നിയ തമിഴ് തത്ത്വചിന്തകളെയാണ് മോദി സ്വദേശത്തും വിദേശത്തും ഇപ്പോൾ ഉയർത്തിക്കാട്ടുന്നത്. ഇത് വളരെ പെട്ടെന്നുണ്ടായ നീക്കമാണെന്ന് പറയാൻ കഴിയില്ല. 2019 മുതൽ ഈ മാറ്റം തുടങ്ങിയിരുന്നു എന്നുവേണം പറയാൻ.
വർത്തമാനകാല ഭൗമരാഷ്ട്രീയ സങ്കീർണ്ണതകളിൽ ഇന്ത്യയുടെ വിദേശനയത്തിന്റെ ധാർമ്മിക അടിത്തറ വ്യക്തമാക്കാൻ ഈ ക്ലാസിക്കൽ കൃതികൾ ഉദ്ധരിക്കപ്പെടുന്നത് അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ സോഫ്റ്റ് പവർ ശേഷി ഗണ്യമായി വർദ്ധിപ്പിക്കുന്നു എന്നതിൽ സംശയമില്ല. ദക്ഷിണ പൂർവ്വേഷ്യൻ രാജ്യങ്ങളിലും പസഫിക് മേഖലയിലും യൂറോപ്പിലും ശക്തമായ സാന്നിധ്യമുള്ള പ്രവാസി തമിഴ് സമൂഹത്തെ ഇന്ത്യൻ ദേശീയതയുടെ മുഖ്യധാരയോട് കണ്ണിച്ചേർക്കാനും ഈ സാംസ്‌കാരിക നയതന്ത്രം വഴി തുറക്കുന്നുണ്ട്. എന്നാൽ പരമ്പരാഗതമായി ബിജെപി അനുവർത്തിച്ചുവന്നിരുന്ന ചില ഹിന്ദുത്വ ബിംബങ്ങളെ ഇവിടെ മനഃപൂർവം ഒഴിവാക്കുന്നുമുണ്ട്. ഉപനിഷത്തുകളോട് കിടപിടിക്കുന്ന തത്വചിന്തകളാണ് തിരുക്കുറൾ എന്ന കൃതിയിൽ കാണാൻ സാധിക്കുന്നത്. സംസ്‌കൃതത്തെ ഉയർത്തിക്കാട്ടിയിരുന്ന നയങ്ങൾക്ക് പകരം അതിനോളം പഴക്കമുള്ള തമിഴിനെ ഉപയോഗിക്കുന്നതിൽ പലതരം കണക്കുകൂട്ടലുകളുണ്ട്.
Content Highlights: Narendra Modi highlights Tamil culture's global significance, using it as a diplomatic tool to enhance India's international presence and cultural diplomacy.