പ്രവാചകതുല്യമായ വാക്കുകള്‍, ജാഗ്രതയോടെ ഉണര്‍ന്നിരുന്ന സാമ്പത്തിക ശാസ്ത്രജ്ഞന്‍

രാഷ്ട്രീയത്തിനെപ്പോഴും ആവശ്യം ഒരു വില്ലനേയോ നായകനേയോ ആണ്. രാഷ്ട്രീയക്കാരെ കറുപ്പ്-വെളുപ്പ് കള്ളികളിൽ ഒതുക്കിനിർത്താനാണ് പൊതുസമൂഹം ആഗ്രഹിക്കുന്നത്. ഇതിന് ഇടയില്‍ നിന്നവരെയെല്ലാം കാലം അപ്രസക്തരാക്കാനാണ് പലപ്പോഴും ശ്രമിച്ചിട്ടുള്ളത്. പൊതുസമൂഹത്തിന്‍റെ ഇത്തരം മുൻവിധികളെ മറികടക്കാന്‍ അസാമാന്യമായ പ്രജ്ഞ ആവശ്യമായിരുന്നു. അങ്ങനെ കാലത്തിന്റെ ഒതുക്കിനിര്‍ത്തലുകളെ അതിജീവിച്ച് അമരരായി തീര്‍ന്ന ചുരുക്കം ചില ഭരണാധികാരികളില്‍ ഒരാളാണ് അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. സ്വയം അടയാളപ്പെടുത്തേണ്ട സന്ദർഭങ്ങളിലൊക്കെ അതിന് മുതിരാതിരുന്ന അദ്ദേഹം പലപ്പോഴും പരാജയപ്പെട്ട രാഷ്ട്രീയ നേതാവായി മുദ്രകുത്തപ്പെട്ടു. എന്നാൽ, കാലം അദ്ദേഹത്തിന് അർഹമായ സ്ഥാനം നൽകുകതന്നെ ചെയ്തു.
1932-ല്‍ അവിഭക്ത ഇന്ത്യയിലായിരുന്നു ഇന്ത്യയുടെ ആദ്യ സിഖ് പ്രധാനമന്ത്രിയായ മന്‍മോഹന്‍ സിങ്ങിന്റെ ജനനം. ഇന്നത്തെ പാകിസ്താനില്‍ ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ പഞ്ചാബിൽ ഗുര്‍മുഖ് സിങ്- അമൃത് കൗര്‍ ദമ്പതിമാരുടെ മകനായായിരുന്നു മൻമോഹൻ പിറന്നത്. അമൃത്സറിലെ ഹിന്ദു കോളേജ്, ഹോഷിയാര്‍പുരിലെ പഞ്ചാബ് യൂണിവേഴ്‌സിറ്റി, കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി, ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയിലെ നഫില്‍ഡ് കോളേജ് എന്നിവിടങ്ങളില്‍ പഠനം. പഞ്ചാബ് സര്‍വകലാശാലയിലും ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലും അധ്യാപകനായി പ്രവര്‍ത്തിച്ചപ്പോഴുള്ള മികച്ച പ്രകടനം അദ്ദേഹത്തെ അക്കാദമിക് രംഗത്ത് ശ്രദ്ധേയനാക്കി. കുറച്ചുകാലം യു.എന്‍.സി.ടി.എ.ഡി. സെക്രട്ടേറിയറ്റിലും പ്രവര്‍ത്തിച്ചു. ഇത് 1987-1990 കാലയളവില്‍ ജനീവയിലെ സൗത്ത് കമ്മിഷന്റെ സെക്രട്ടറി ജനറല്‍ പദവിയിലെത്താനുള്ള വഴിയൊരുക്കി. 1971-ല്‍ കേന്ദ്ര വാണിജ്യ മന്ത്രാലയത്തില്‍ സാമ്പത്തികശാസ്ത്ര ഉപദേഷ്ടാവായി നിയോഗിക്കപ്പെട്ടു. അടുത്തവര്‍ഷം ധനമന്ത്രാലയത്തിന്റെ മുഖ്യസാമ്പത്തിക ശാസ്ത്ര ഉപദേഷ്ടാവായി നിയമിതനായി. 76-വരെ പദവിയില്‍ തുടര്‍ന്നു. അതേവര്‍ഷം, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡയറക്ടറായ മന്‍മോഹന്‍സിങ് 82-ല്‍ ഗവര്‍ണറുമായി. 1985-വരെ സ്ഥാനത്ത് തുടര്‍ന്നു. ആര്‍.ബി.ഐ. ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞ് പിറ്റേ ദിവസമാണ് ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷനായി നിയമിതനാവുന്നത്. 1990-91 കാലത്ത് രാജ്യം ഭരിച്ച ചന്ദ്രശേഖര്‍ സര്‍ക്കാരിന്റെ കാലത്ത് യു.ജി.സി. അധ്യക്ഷനായും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചു.
Content Highlights: Explore the life and legacy of Manmohan Singh, his economic reforms, and his quiet leadership