വയനാട് ദുരന്തം: സർക്കാർ എസ്റ്റിമേറ്റിന്റെ മാനദണ്ഡം അ‌റിയിക്കണമെന്ന് ഹൈക്കോടതി

#സ്വന്തം ലേഖകന്‍
വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ വഴിമാറിയ പുഴ പഴയരീതിയിൽ തെളിഞ്ഞ് ഒഴുകിത്തുടങ്ങിയപ്പോൾ | ഫോട്ടോ: ഷമീർ മച്ചിങ്ങൽ \ മാതൃഭൂമി
വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ വഴിമാറിയ പുഴ പഴയരീതിയിൽ തെളിഞ്ഞ് ഒഴുകിത്തുടങ്ങിയപ്പോൾ | ഫോട്ടോ: ഷമീർ മച്ചിങ്ങൽ \ മാതൃഭൂമി

കൊച്ചി: വയനാട് ദുരന്തത്തിൽ സർക്കാർ തയ്യാറാക്കിയ എസ്റ്റിമേറ്റിന്റെ മാനദണ്ഡം അ‌റിയിക്കാൻ ആവശ്യപ്പെട്ട് ഹൈക്കോടതി. ദുരന്തനിവാരണവും പുനരധിവാസവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾക്കായി സർക്കാർ തുക കണക്കാക്കിയിരുന്നു. ഇതിന്റെ വിശദാംശങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തേ, ഇതുസംബന്ധിച്ച രേഖ പുറത്തുവന്നത് വിവാദമായിരുന്നു. ഒരു മൃതദേഹം സംസ്കരിക്കാൻ 75,000 രൂപ എന്നതുൾപ്പെടെയുള്ള കണക്കുകളാണ് രേഖയിൽ ഉണ്ടായിരുന്നത്. എന്നാൽ, ഇത് ചെലവഴിച്ച തുകയല്ലെന്നും കേന്ദ്ര സർക്കാരിന് നൽകാനുള്ള എസ്റ്റിമേറ്റാണെന്നുമായിരുന്നു വിശദീകരണം.

ദുരന്തനിവാരണ ചട്ടപ്രകാരം ഓരോ ആവശ്യത്തിനും ചെലവാക്കാനാകുന്ന തുക സംബന്ധിച്ച് മാനദണ്ഡമുണ്ട്. ഇതനുസരിച്ചാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയതെന്നും സർക്കാർ വെള്ളിയാഴ്ച ഹൈക്കോടതിയെ അ‌റിയിച്ചു. ചെലവാക്കിയ തുകയാണെന്നത് തെറ്റായ പ്രചാരണമായിരുന്നെന്നും സർക്കാർ പറഞ്ഞു.

ഇതേത്തുടർന്നാണ് തുക കണക്കാക്കാൻ സ്വീകരിച്ച മാനദണ്ഡങ്ങൾ എന്തെന്ന് അ‌റിയിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടത്. ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് വാടകയ്ക്ക് വീടുകൾ ഒരുക്കിയത് സംബന്ധിച്ച് പരാതികൾ ഉയർന്നിതിനെ കുറിച്ചും കോടതി ചോദ്യങ്ങൾ ഉന്നയിച്ചു.

Content Highlights: Kerala High Court on government's Wayanad Disaster estimate criteria