തമ്മനത്ത് കൂറ്റൻ ജലസംഭരണി തകര്‍ന്നു; വൻ നാശനഷ്ടം, വാഹനങ്ങള്‍ ഒഴുകി നീങ്ങി

#മാതൃഭൂമി ന്യൂസ്
ഫോട്ടോ: റിദിൻ ദാമു /  മാതൃഭൂമി
ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

കൊച്ചി: വൈറ്റിലയ്ക്കടുത്ത് തമ്മനത്ത് ജലസംഭരണിയുടെ പാളികള്‍ തകര്‍ന്നുണ്ടായ അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് വെള്ളമിരച്ചെത്തി. ജല അതോറിറ്റിയുടെ കുടിവെള്ളടാങ്കാണ് തകര്‍ന്നത്. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. ഒന്നേകാല്‍ കോടി ലിറ്ററിന്റെ സംഭരണശേഷിയുള്ള ടാങ്കാണിത്. ഉരുള്‍പൊട്ടലോ മണ്ണിടിച്ചിലോ പോലുള്ള ദുരന്തത്തിന് സമാനമായുള്ള അപകടമാണെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. നിലത്ത് സ്ഥിതി ചെയ്യുന്ന വിസ്താരമേറിയ ടാങ്കാണിത്.

ജലസംഭരണയുടെ പാളികള്‍ തകര്‍ന്ന നിലയില്‍ | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി

വീടുകളുടെ മതിലുകള്‍ തകര്‍ന്നു. റോഡുകള്‍ തകര്‍ന്നു. വീടുകളിലേക്ക് വെള്ളം കയറി. വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ ഒഴുകി നീങ്ങി. വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. വീടുകളില്‍ വെള്ളം കയറിയതോടെ ഫ്രിഡ്ജ്, വാഷിങ് മെഷീന്‍ തുടങ്ങിയ ഇലക്ട്രിക് ഉപകരണങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. ഉറക്കത്തിനിടെയായതിനാല്‍ പലരും അപകടം അറിയാന്‍ വൈകി. വീടുകളിലേക്ക് ചെളിയും മറ്റു മാലിന്യങ്ങളും കയറിയിട്ടുണ്ട്. 

തൃപ്പൂണിത്തുറ ഭാഗത്തേക്കും നഗരത്തിന്റെ മറ്റുഭാഗങ്ങളിലേക്കുമുള്ള ജലവിതരണത്തെ കാര്യമായി ബാധിച്ചേക്കും. നാലുമണിയോടെയാണ് ജലത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനായത്. കാലപ്പഴക്കമാണോ നിര്‍മാണത്തിലെ അപാകതയാണോ അപകടത്തിന് കാരണമെന്ന് നിലവില്‍ വ്യക്തമല്ല.

Content Highlights: Massive flooding in Thannanam, Vytila after a major water reservoir tank collapsed, damaging homes, roads, and vehicles.