വിഴിഞ്ഞത്ത് 2000 കോടിയുടെ നിക്ഷേപം; ഇന്ന് മുഖ്യമന്ത്രിയുടെ ചേംബറിൽ ധാരണാപത്രം ഒപ്പിടും

വിഴിഞ്ഞം തുറമുഖം |ഫോട്ടോ:മാതൃഭൂമി
വിഴിഞ്ഞം തുറമുഖം |ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: വിഴിഞ്ഞത്ത് തുറമുഖാധിഷ്ഠിത വ്യവസായങ്ങൾ ആരംഭിക്കാൻ കേന്ദ്രസ്ഥാപനങ്ങളായ സെൻട്രൽ വെയർഹൗസിങ് കോർപ്പറേഷനും (സി.ഡബ്ള്യു.സി.) കണ്ടെയ്‌നർ കോർപ്പറേഷൻ ഓഫ് ഇന്ത്യയും (കോൺകോർ) പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷനും (ഐ.ഒ.സി.എൽ.) 2000 കോടി രൂപ നിക്ഷേപിക്കും.

സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡുമായി (വിസിൽ) കമ്പനികൾ തിങ്കളാഴ്ച ധാരണാപത്രം ഒപ്പിടും. നിയമസഭാമന്ദിരത്തിൽ മുഖ്യമന്ത്രിയുടെ ചേംബറിൽ വെച്ചാണ് ധാരണാപത്രം ഒപ്പിടുക. ഈ പദ്ധതികൾക്ക് വിസിൽ സ്ഥലം അനുവദിക്കും.

വിഴിഞ്ഞത്ത് കപ്പലുകൾക്ക് ഇന്ധനം നൽകുന്നതിനുള്ള ബങ്കറിങ് പദ്ധതിക്കാണ് ഐ.ഒ.സി.എൽ. 700 കോടി നിക്ഷേപിക്കുന്നത്.

റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള കോൺകോർ കണ്ടെയ്‌നർ ഡിപ്പോകൾ നിർമിക്കാൻ 600 കോടിയുടെ പദ്ധതിയാണ് ലക്ഷ്യമിടുന്നത്. സി.ഡബ്ള്യു.സി. മൾട്ടി മോഡൽ ലോജിസ്റ്റിക് പാർക്കുകളും കണ്ടെയ്‌നർ ഫ്രെയ്റ്റ് സ്റ്റേഷനുകളുമാണ് നിർമിക്കുക. സി.ഡബ്ള്യു.സി. 700 കോടിയാണ് വിഴിഞ്ഞത്ത് നിക്ഷേപിക്കുക.

Content Highlights: Vizhinjam Port attracting ₹2000 Cr investment from CWC, CONCOR & IOCL for bunkering, logistics parks & container depots. Major industrial expansion underway!