വിഴിഞ്ഞം തുറമുഖത്തിന് എമിഗ്രേഷൻ ക്ലിയറൻസ് അനുമതി; വിജ്ഞാപനമിറക്കി കേന്ദ്രം

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിന് (ഐസിപി) കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി. ഇതോടെ വിഴിഞ്ഞം തുറമുഖത്ത് നിന്ന് ചരക്കുകള്‍ റോഡ്- റെയിൽ മാര്‍ഗത്തിലൂടെ രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകാനാകും. ചരക്കുമായി കൂടുതൽ കപ്പലുകൾ എത്തുന്നതോടെ സംസ്ഥാനത്തിന് വലിയ സാമ്പത്തികനേട്ടമുണ്ടാകും.
നിലവില്‍ ചരക്കുകള്‍ വലിയ കപ്പലുകളില്‍ എത്തിക്കുകയും തുടര്‍ന്ന് തുറമുഖത്ത് നിന്ന് ചെറിയ ഫീഡര്‍ കപ്പലുകളിലായി മറ്റു സ്ഥലങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നതാണ് രീതി. എന്നാൽ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിന് അനുമതി ലഭിച്ചതോടെ സമയവും ചെലവും വന്‍തോതില്‍ ലാഭിക്കാനാകും. അതോടൊപ്പം സംസ്ഥാനത്തിന്റെ ലൊജിസ്റ്റിക്‌സ് മേഖലക്കും നിക്ഷേപ സാധ്യതകള്‍ക്കും ഇത് വലിയ ഉത്തേജനം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.
തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡിന്റെ നിര്‍മാണം തുടരുകയാണെന്നും ഒരു മാസത്തിനകം പൂര്‍ത്തിയാകുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തോടെ വിഴിഞ്ഞം ദക്ഷിണേന്ത്യയിലെ പ്രധാന ചരക്ക് ഹബ്ബായി ഉയര്‍ന്നുവരുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ.