വിഴിഞ്ഞം തുറമുഖം: നാല് ക്രെയിനുകൾ കൂടിയെത്തി, ട്രയൽ റൺ ജൂൺ പകുതിയോടെ

ചൈനയിൽ നിന്ന് ക്രെയിനുകളുമായിയെത്തിയ ഷെൻഹുവാ-34 കപ്പൽ
ചൈനയിൽ നിന്ന് ക്രെയിനുകളുമായിയെത്തിയ ഷെൻഹുവാ-34 കപ്പൽ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ചരക്കുകളുടെ കയറ്റിയിറക്കലിനായി സ്ഥാപിക്കുന്ന 32 ക്രെയിനുകളിൽ  ശേഷിക്കുന്ന അഞ്ചെണ്ണത്തിൽ നാലെണ്ണംകൂടി തുറമുഖത്ത് എത്തിച്ചു. ഇനി കൊളംബോയിൽനിന്ന് ഈ മാസം ഒരു യാർഡ് ക്രെയിൻകൂടി എത്തിക്കുന്നതോടെ 32 ക്രെയിനുകളുമാകുമെന്ന് തുറമുഖ കമ്പനി അധികൃതർ പറഞ്ഞു.  

ചൈനയിൽനിന്ന്  ഷെൻഹുവാ-34 എന്ന കപ്പലിലാണ് നാലു ക്രെയിനുകൾ കൂടി വ്യാഴാഴ്ച രാവിലെയോടെ  എത്തിച്ചത്. പുറംകടലിൽനിന്ന് കപ്പലിനെ  വാട്ടർ ലൈൻ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക് കമ്പനിയുടെ സാങ്കേതിക സഹായത്തോടെ ടഗ്ഗുകള്‍ ഉപയോഗിച്ച്‌
കപ്പലിനെ സുരക്ഷിതമായി ബെർത്തിലടുപ്പിച്ചു. ക്രെയിനുകളുമായി എത്തുന്ന ഏഴാമത്തെ കപ്പലാണിത്.

24 -യാർഡ് ക്രെയിനുകളും എട്ട് ഷിപ്പ് ടു ഷോർ ക്രെയിനുകളുമാണ് തുറമുഖത്ത് സ്ഥാപിക്കുക. മൂന്ന് കിലോമീറ്റർ ദൂരത്തിലുളള പുലിമുട്ട് അടക്കമുളള നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായതും  ആവശ്യമായ ക്രെയിനുകളും എത്തിച്ചതോടെ ചരക്കുകളുടെ കയറ്റിയിറക്കൽ നടത്താനാവുമെന്നും കമ്പനി അധികൃതർ പറഞ്ഞു. തുറമുഖ കമ്പനിയുടെ സാങ്കേതിക സംഘത്തിന്റെ സഹായത്തോടെ വ്യാഴാഴ്ചയെത്തിയ ക്രെയിനുകളും ഉടനെ സജ്ജമാക്കും. തുടർന്ന്  ക്രെയിനുകള്‍ ഉപയോഗിച്ച്‌ ചരക്കുകളുടെ കയറ്റിയിറക്കൽ നടത്തുന്നതിനുളള ട്രയൽ റണ്ണും നടത്തും. ജൂൺ പകുതിയോടെയാണ് ചരക്കുകളുടെ കയറ്റിയിറക്കലിനുളള ട്രയൽ റൺ നടത്തുക. 

ജൂൺമാസം പകുതിയോടെ തുറമുഖത്ത് രണ്ട് കൂറ്റൻ ബാർജുകൾ എത്തിച്ചാണ് ആദ്യമായി ചരക്കുകളുടെ കയറ്റിയിറക്കൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തുക. തുടർന്ന് ഈ ബാർജുകളിൽ കണ്ടെയ്‌നറുകൾ അടുക്കി ബെർത്തിന് സമീപമെത്തിക്കും. ഇവയിൽ നിന്നുളള കണ്ടെയ്‌നറുകളെ ഇവിടെ സ്ഥാപിച്ചിട്ടുളള ക്രെയിനുകളുപയോഗിച്ച് കരയിലേക്കും തിരികെ ബാർജുകളിലേക്കും കയറ്റുന്നതും ഇറക്കുന്നതുമായ ട്രയൽ റണ്ണാണ് നടത്തുക. ഇതിനുളള സാങ്കേതിക വിദഗ്ധരും യന്ത്രങ്ങളും അടക്കമുളളവയും സജ്ജമാക്കിയിട്ടുണ്ടെന്നും തുറമുഖ കമ്പനി അധികൃതർ അറിയിച്ചു. സെമി ഓട്ടോമാറ്റിക് സംവിധാനത്തിലാവും തുറമുഖത്ത് സ്ഥാപിച്ചിട്ടുളള ക്രെയിനുകൾ പ്രവർത്തിക്കുക. ഇതിനായി തുറമുഖത്ത് പ്രത്യേക കൺട്രോൾ യൂണിറ്റും സ്ഥാപിച്ചിട്ടുണ്ട്. വ്യാഴാഴ്ചയും കഴിഞ്ഞ മാസവും എത്തിച്ച ക്രെയിനുകളുടെ ഇൻസ്റ്റാലേഷനും പൂർത്തിയാക്കേണ്ടതുണ്ട്.

Content Highlights: Vizhinjam Port Four cranes arrived trial run in mid June