മത്സരിക്കാൻ താത്പര്യമില്ലെന്ന് പറഞ്ഞിരുന്നു, മനഃപൂർവം തോൽപ്പിക്കാൻനോക്കി; പൊട്ടിത്തെറിച്ച് വീണ ജോർജ്

പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിൽ പൊട്ടിത്തെറിച്ച് മുൻ മന്ത്രി വീണാ ജോർജ്. തനിക്ക് ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമില്ലായിരുന്നുവെന്നും പാർട്ടി നേതൃത്വത്തിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് സ്ഥാനാർഥിയായതെന്നും അവർ യോഗത്തിൽ തുറന്നടിച്ചു. തിരഞ്ഞെടുപ്പിൽ ചില പാർട്ടി നേതാക്കൾ തന്നെ മനഃപൂർവം തോൽപ്പിക്കാൻ ശ്രമിച്ചുവെന്ന ഗുരുതരമായ ആരോപണവും അവർ ഉന്നയിച്ചു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തനിക്ക് താത്പര്യമില്ലായിരുന്നുവെന്നും തന്നെ ഒഴിവാക്കണമെന്ന് ജില്ലാ നേതൃത്വത്തെ മുൻകൂട്ടി അറിയിച്ചിരുന്നുവെന്നും വീണാ ജോർജ് യോഗത്തിൽ പറഞ്ഞു. എന്നാൽ, മറ്റ് സ്ഥാനാർഥികൾ ഇല്ലെന്ന് പറഞ്ഞ് ജില്ലാ നേതൃത്വം തന്നെ നിർബന്ധിച്ച് മത്സരിപ്പിക്കുകയായിരുന്നുവെന്നും വീണ ജോർജ് യോഗത്തിൽ വ്യക്തമാക്കി.
ചില നേതാക്കൾ തന്നെ തോൽപ്പിക്കാൻ ബോധപൂർവ്വം ശ്രമിച്ചുവെന്ന കടുത്ത ആരോപണവും അവർ ഉന്നയിച്ചു. എ. പത്മകുമാർ ഉൾപ്പെടെയുള്ള ചില നേതാക്കൾ തനിക്കൊപ്പം ഉണ്ടായിരുന്നില്ലെന്നും ഇതാണ് തിരിച്ചടിക്ക് കാരണമായതെന്നും അവർ ആരോപിക്കുന്നു.
ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യുന്നതിലെ പോരായ്മകളെക്കുറിച്ചും ഫോണിൽ വിളിച്ചാൽപോലും പ്രവർത്തകർക്ക് മന്ത്രിയെ ലഭ്യമാകാത്തതിനെക്കുറിച്ചും യോഗത്തിൽ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു. ജനങ്ങൾക്കിടയിൽ ഇത്തരം പ്രതികരണങ്ങൾ ഉണ്ടായതായി കമ്മിറ്റിയിൽ ചൂണ്ടിക്കാണിക്കപ്പെട്ടു.
തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ഓമല്ലൂർ ശങ്കരൻ സ്ഥാനം ഒഴിഞ്ഞത് താനുമായുള്ള പ്രശ്‌നങ്ങൾ മൂലമാണെന്ന തെറ്റിദ്ധാരണ ജനങ്ങൾക്കിടയിൽ ഉണ്ടായതും തോൽവിക്ക് കാരണമായതായി വീണ ജോർജ് ചൂണ്ടിക്കാട്ടി. പല ഇടതുപക്ഷ കോട്ടകളും തകർന്ന തിരഞ്ഞെടുപ്പായിരുന്നു ഇതെന്നും ആറന്മുളയിലെ തോൽവിക്ക് തന്റെ സ്ഥാനാർത്ഥിഥ്വം മാത്രമാണ് കാരണമെങ്കിൽ താൻ നേരത്തെതന്നെ പിന്മാറാൻ തയ്യാറായിരുന്നുവെന്നും വീണ ജോർജ് വ്യക്തമാക്കി.
Content Highlights: Veena George claims she was forced to contest against her will, Allegations of deliberate sabotage by local party leaders including A. Padmakumar, Criticism regarding her accessibility and health department performance, Discussion on the impact of internal conflicts on electoral defeat