വന്ദേമാതരം ആലപിക്കുന്നതിനെ ചൊല്ലി പാലക്കാട് നഗരസഭയിൽ കോൺഗ്രസ്-ബിജെപി സംഘർഷം

പാലക്കാട്: നഗരസഭാ കൗൺസിൽ യോഗങ്ങളിൽ വന്ദേമാതരം മുഴുവനായി ആലപിക്കുന്നതിനെച്ചൊല്ലി ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയിൽ കൗൺസിലർമാർ തമ്മിൽ കടുത്ത വാക്കുതർക്കവും സംഘർഷവുമുണ്ടായി. വന്ദേമാതരം മുഴുവനായി പാടരുതെന്നും തുടക്കത്തിലെ നാലു വരികൾ മാത്രം ആലപിച്ചാൽ മതിയെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് നൽകിയ അടിയന്തര പ്രമേയ നോട്ടീസ് കൗൺസിൽ പരിഗണിക്കാതിരുന്നതാണ് പ്രതിഷേധത്തിന് കാരണമായത്.
കഴിഞ്ഞ കൗൺസിൽ യോഗം മുതൽ ഇനിയുള്ള എല്ലാ കൗൺസിൽ യോഗങ്ങളിലും വന്ദേമാതരം മുഴുവനായി ആലപിക്കാൻ ബിജെപി ഭരണസമിതി തീരുമാനിച്ചിരുന്നു. ഇതിനെതിരെ അടിയന്തര പ്രമേയത്തിന് കോൺഗ്രസ് കൗൺസിലറായ വിപിൻ നോട്ടീസ് നൽകി. വന്ദേമാതരം മുഴുവനായി ആലപിക്കരുത്, ആദ്യ നാലുവരി മാത്രം ആലപിക്കണം എന്നായിരുന്നു കോൺഗ്രസിന്റെ അടിയന്തര പ്രമേയം. എന്നാൽ ഭരണസമിതി ഇത് പരിഗണിക്കുകയോ ചർച്ച ചെയ്യുകയോ ചെയ്തില്ല.
ഇതിനെത്തുടർന്ന് കോൺഗ്രസ് കൗൺസിലർമാർ നടുക്കളത്തിലിറങ്ങി മുദ്രാവാക്യം വിളികളോടെ പ്രതിഷേധിച്ചു. പിന്നാലെ ബിജെപി കൗൺസിലർമാരും എതിർപ്പുമായി രംഗത്തെത്തിയതോടെ സംഭവം സംഘർഷത്തിലേക്ക് വഴിമാറുകയായിരുന്നു.
Content Highlights: Tensions flared in the BJP-led Palakkad Municipality council as Congress and BJP councillors clashed over reciting the full Vande Mataram song, following the rejection of an emergency motion by Congress members.