വാൽപ്പാറയിൽ ട്രാവലർ നിയന്ത്രണംവിട്ടു മറിഞ്ഞ് 9 മലയാളികൾക്ക് ദാരുണാന്ത്യം, 4 പേർക്ക് ഗുരുതര പരിക്ക്

തൃശ്ശൂർ: തമിഴ്‌നാട് വാൽപ്പാറയിൽ മലയാളികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞ് ഒൻപതു മലയാളികൾക്ക് ദാരുണാന്ത്യം. ഏഴ് സ്ത്രീകളും ഒരു പുരുഷനും ഒരു കുട്ടിയുമാണ് മരിച്ചതെന്നാണ് വിവരം.
മലപ്പുറം വളാഞ്ചേരിക്ക് സമീപം പാങ്ങ് പള്ളിപ്പറമ്പ് എൽപി സ്‌കൂളിൽനിന്നും വിനോദയാത്ര പോയ അധ്യാപകരും കുടുംബാംഗങ്ങളും സഞ്ചരിച്ച വാഹനമാണ് മറിഞ്ഞത്. ഒൻപത് അധ്യാപകരും മൂന്നുകുട്ടികളും ഡ്രൈവറും ഉൾപ്പെട്ടതായിരുന്നു സംഘം.
അജിത (54), റംല (52), സുഹ്റ (43), ആശ (41), മജീദ് (43), സാജിത (45), ഷക്കീല (37), നൗഷാദ് (39), റുഖിയ (39), ഹിഷാം (12), ഷഹദീൻ (11), മസ്നീൻ (10), ഡ്രൈവർ മുഹമ്മദ് പാഷിത് (21) എന്നിവരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഇതിൽ അജിത, റംല, സുഹ്റ, ആശ, മജീദ്
സജിത, ഷക്കീല, റുക്കിയ, ഹിഷാം എന്നിവരാണ് മരിച്ചത്. മസ്നീൻ പൊള്ളാച്ചിയിലും നൗഷാദ്, ഷഹാദീൻ, മുഹമ്മദ് പാഷിത് എന്നിവർ കോയന്പത്തൂരിലും ചികിത്സയിലാണ്.
പെരിന്തൽമണ്ണ സ്വദേശിയായ അബ്ദുൽ സലാമിന്റെ ഉടമസ്ഥതയിലുള്ള കെഎൽ 11 എഎം7288 എന്ന രജിസ്‌ട്രേഷൻ നമ്പറുള്ള ട്രാവലറിലായിരുന്നു ഇവർ യാത്ര പുറപ്പെട്ടത്. വൈകുന്നേരം അഞ്ചേകാലിനും അഞ്ചരയ്ക്കുമിടയിലായിരുന്നു സംഭവം. വാൽപ്പാറയിൽനിന്ന് പൊള്ളാച്ചിയിലേക്കുള്ള ചുരമിറങ്ങുമ്പോഴായിരുന്നു അപകടം. 13-ാംവളവിൽനിന്ന് 9-ാം വളവിലേക്കാണ് വാഹനം മറിഞ്ഞത്.
13-ാം വളവിൽവെച്ച് വാഹനത്തിന്റെ നിയന്ത്രണം ഡ്രൈവർക്ക് നഷ്ടമായതോടെയാണ് ഒൻപതാം വളവിലേക്ക് മറിഞ്ഞത്. അപകടത്തിൽ വാഹനം പൂർണമായി തകർന്നു. ഡ്രൈവർ ഉൾപ്പെടെ പരിക്കേറ്റ അഞ്ചുപേരെ പൊള്ളാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം.
Content Highlights: nine casualties confirmed in a fatal Tempo Traveller crash in Valparai., The accident occurred while descending the ghat road toward Pollachi in 2026., Emergency rescue operations are currently underway for the 12 total passengers., Injured victims have been moved to nearby hospitals for urgent medical care.