വിഴിഞ്ഞം തുറമുഖത്ത് കണ്ടെയ്‌നറുകളിൽ നിന്ന് ചരക്ക് കയറ്റിയിറക്കുന്ന ട്രയൽ റൺ മേയ് അവസാനത്തോടെ

ഷെൻഹുവാ -35 എന്ന കപ്പലിൽ എത്തിച്ച ക്രെയിനുകൾ  വിഴിഞ്ഞം തുറമുഖത്തേക്ക് എത്തിക്കുന്നു
ഷെൻഹുവാ -35 എന്ന കപ്പലിൽ എത്തിച്ച ക്രെയിനുകൾ വിഴിഞ്ഞം തുറമുഖത്തേക്ക് എത്തിക്കുന്നു

വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് മേയ് അവസാനത്തോടെ വലിയ ബാർജിൽ കണ്ടെയ്‌നറുകൾ  എത്തിച്ച് ചരക്കുകളുടെ കയറ്റിയിറക്കൽ നടത്തുന്ന പ്രവർത്തനങ്ങളുടെ ട്രയൽ റൺ നടത്തും. ചൈനയിൽ നിന്ന് തിങ്കളാഴ്ചവരെ തുറമുഖത്ത് എത്തിച്ച യാർഡ്, ഷിപ് ടു ഷോർ എന്നീ  ക്രെയിനുകളുപയോഗിച്ചാണ്  രണ്ട് കണ്ടെയ്‌നർ ഷിപ്പുകളിൽ നിന്ന് ചരക്കുകൾ കരയിലേക്കും തിരികെ കപ്പലിലേക്കും കയറ്റുന്ന പ്രവർത്തനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ നടത്തുക. ഇതിനുളള എല്ലാ സാങ്കേതിക വിദഗ്ധരും സംവിധാനങ്ങളും സജ്ജമായിട്ടുണ്ടെന്നും തുറമുഖ കമ്പനി അധികൃതർ വ്യക്തമാക്കി.  24- യാർഡ് ക്രെയിനുകളും  എട്ട് ഷിപ് ടു ഷോർ ക്രെയിനുകളും ഉൾപ്പെട്ട 32- ക്രെയിനുകളാണ് തുറമുഖത്ത് ആവശ്യമായിട്ടുളളത്. ഇവ കഴിഞ്ഞ ഓഗസ്റ്റ് മുതൽ ചൈനയിൽ നിന്ന് ഷെൻഹുഹ കപ്പലുകളിലാണ് തുറമുഖത്ത് എത്തിച്ചിരുന്നത്. 

ഇതോടൊപ്പം ചൈനയിൽ നിന്നും വീണ്ടും ക്രെയിനുകളുമായി എത്തിയ ഷെൻഹുവാ- 35 എന്ന കപ്പൽ നാല് യാർഡ് ക്രെയിനുകളും രണ്ട് ഷിപ്പ് ടു ഷോർ ക്രെയിനുകളുമായി പുറം കടലിൽ എത്തിയിരുന്നു. തുടർന്ന് എല്ലാ അനുമതികളും ലഭിച്ചതിനുശേഷം തിങ്കളാഴ്ച വൈകിട്ട് മുന്നോടെ സാങ്കേതിക സംഘത്തിന്റെ സഹായത്തോടെ തുറമുഖത്തെ ബെർത്തിലേക്ക് അടുപ്പിച്ചു.

ഇതോടെ തുറമുഖത്ത് 20 യാർഡ് ക്രെയിനുകളും  ആറ് ഷിപ്പ് ടു ഷോർ ക്രെയിനുകളുമായെന്ന് തുറമുഖ അധികൃതർ പറഞ്ഞു. ഇനി വേണ്ടിവരുന്ന നാല് യാർഡും രണ്ട് ഷിപ്പ് ടുഷോർ ക്രെയിനുകളും മേയ് രണ്ടാം വാരത്തോടെ തുറമുഖത്ത് എത്തിക്കും. തിങ്കളാഴ്ച എത്തിച്ച ക്രെയിനുകൾ സാങ്കേതിക സംഘത്തിന്റെ സഹായത്തോടെ രണ്ട് ദിവസത്തിനുളളിൽ കപ്പലിൽ നിന്ന് കരയിലേക്ക് മാറ്റുമെന്നും അധികൃതർ പറഞ്ഞു

Content Highlights: Trial run loading and unloading cargo containers at Vizhinjam port end of May