സ്വപ്നംകണ്ട ജോലി കിട്ടി, പക്ഷേ സ്വീകരിക്കാൻ സൂര്യ ഇനിയില്ല; വിധി തട്ടിയെടുത്തത് 8 ഉറ്റസുഹൃത്തുക്കളെ

#ന്യൂസ് ഡെസ്ക്
കയ്പമംഗലം പനമ്പിക്കുന്നിൽ വെള്ളിയാഴ്ച രാത്രി നിർത്തിയിട്ട ചരക്ക് ലോറിയിലേക്ക് കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ തകർന്ന കാർ. അപകടത്തിൽ കാറിലുണ്ടായിരുന്ന എട്ടുപേർ മരിച്ചു | ഫോട്ടോ: പ്രജ്വൽ സുരേഷ്‌ / മാതൃഭൂമി
കയ്പമംഗലം പനമ്പിക്കുന്നിൽ വെള്ളിയാഴ്ച രാത്രി നിർത്തിയിട്ട ചരക്ക് ലോറിയിലേക്ക് കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ തകർന്ന കാർ. അപകടത്തിൽ കാറിലുണ്ടായിരുന്ന എട്ടുപേർ മരിച്ചു | ഫോട്ടോ: പ്രജ്വൽ സുരേഷ്‌ / മാതൃഭൂമി

ദിണ്ടിക്കൽ പി.എസ്.എൻ.എ. എൻജിനിയറിങ് കോളേജിൽ അവസാനവർഷ മെക്കാനിക്കൽ എൻജിനിയറിങ് വിദ്യാർഥിയായ ദിണ്ടിക്കൽ നല്ലംപട്ടി ഐ. സൂര്യക്ക് ടി.വി.എസ്. ലുക്കാസ് കമ്പനിയിൽനിന്ന് ജോലിക്കുള്ള ഓഫർലെറ്റർ കിട്ടിയത് 20 ദിവസം മുൻപാണ്. സ്വപ്നം കണ്ടിരുന്ന ജോലിയിൽ പ്രവേശിക്കാൻ കാത്തിരിക്കുന്നതിനിടെയാണ് തൃശ്ശൂർ കയ്പമംഗലത്തുണ്ടായ അപകടത്തിൽ സൂര്യയുടെ ജീവൻ നഷ്ടമായത്. ഉറ്റസുഹൃത്തുക്കളായ എട്ടുപേരും മരിച്ചത് കോളേജിനെയും ദുഃഖത്തിലാഴ്ത്തി.

സിവിലിലും മെക്കാനിക്കിലും അവസാനവർഷത്തിന് പഠിക്കുന്ന എട്ടുപേരും കോളേജിലെ ഉറ്റ സുഹൃത്തുക്കളായിരുന്നെന്ന് അധ്യാപകനായ പ്രൊഫ. അരുൺ പറഞ്ഞു. എല്ലാവരും പഠിക്കാനും മിടുക്കരായിരുന്നു. അവസാനവർഷ വിദ്യാർഥികളായതിനാൽ ജോലിക്കുള്ള ശ്രമത്തിലായിരുന്നു എല്ലാവരും. അതിൽ ആദ്യം ജോലി ശരിയായത് സൂര്യക്കായിരുന്നെന്ന് അരുൺ പറഞ്ഞു.

ശ്രീകൃഷ്ണജയന്തി പ്രമാണിച്ച്‌ മൂന്നുദിവസം അവധി കിട്ടിയതോടെ എട്ടുപേരും യാത്രപോകാൻ തീരുമാനിച്ചു. ഇക്കാര്യം കോളേജധികൃതർ അറിഞ്ഞിട്ടില്ല. ദിണ്ടിക്കൽ ഒട്ടൻചത്രം അത്തിക്കൊമ്പയിൽ താമസിക്കുന്ന സിവിൽ എൻജിനിയറിങ് വിദ്യാർഥി യുവസഞ്ജിത്താണ് യാത്രയ്ക്ക് നേതൃത്വം നൽകിയത്. വണ്ടി ഏർപ്പാടാക്കിയതും ഓടിച്ചതും യുവസഞ്ജിത്തായിരുന്നു. എല്ലാവരും മധുരയിൽ ചെന്ന് അതുവഴിയാണ് യാത്ര പുറപ്പെട്ടതെന്ന് പറയുന്നു. ശനിയാഴ്ച രാവിലെ തൃശ്ശൂരിൽനിന്ന് കേരള പോലീസ് അറിയിക്കുമ്പോഴാണ് അപകടവിവരം കോളേജധികൃതർ അറിയുന്നത്. അപകടത്തിൽപ്പെട്ടവരിൽ ഒരാൾ മാത്രമാണ് ഹോസ്റ്റലിൽ തങ്ങിയിരുന്നത്. ബാക്കി ഏഴുപേരും ദിവസവും പോയിവരുന്നവരായിരുന്നു. ദിണ്ടിക്കൽ സ്വദേശികളുടെ മൃതദേഹങ്ങൾ ശനിയാഴ്ച വൈകീട്ടോടെ വീടുകളിലെത്തിച്ചു.

Content Highlights: Tragic road accident in Thrissur claims the lives of 8 engineering students from Dindigul, including Surya who recently secured a job.