ചിന്നിച്ചിതറി, ഒരുപിടി മാംസമായി; തിരിച്ചറിയാൻ അവശേഷിച്ചത് കാതിലെ സ്വർണക്കടുക്കൻ

#ന്യൂസ് ഡെസ്ക്
വെടിക്കെട്ട് അപകടമുണ്ടായ സ്ഥലത്തിന് ചുറ്റുമുള്ള പാടത്ത് കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ പോലീസ് പരിശോധിക്കുന്നു
വെടിക്കെട്ട് അപകടമുണ്ടായ സ്ഥലത്തിന് ചുറ്റുമുള്ള പാടത്ത് കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ പോലീസ് പരിശോധിക്കുന്നു

തൃശ്ശൂർ: നഗരത്തിലെ എം.ജി. റോഡ് കോട്ടപ്പുറത്തെ കാമത്ത് ലെയിനിൽ 'നോ'എന്നൊരുവാക്കു പറയാത്ത ഒരാളുണ്ടായിരുന്നു. ചിന്നിച്ചിതറിയ ഒരു പിടി മാംസമായി അവശേഷിച്ച്, തിരിച്ചറിയാനായി കാതിലെ സ്വർണക്കടുക്കൻ അവശേഷിപ്പിച്ച് കടന്നുപോയ മണികണ്ഠൻ(33). ഒരാവശ്യത്തിനു വിളിച്ചാൽ വിളിപ്പുറത്തെത്തുന്നയാൾ. മിസ്റ്റർ തൃശ്ശൂർ പട്ടവും നേടിയിരുന്നു മണികണ്ഠൻ.

തൃശ്ശൂരിലെ പുലിക്കളിയുടെ മുൻനിരയിലെ സ്ഥിരാംഗം. മുഖംമറച്ചുള്ള കളിവേഷമണിയുമ്പോൾ അനിയനെ ദൂരെനിന്നുപോലും തിരിച്ചറിയാനായി ചേട്ടൻ രാജീവ് വാങ്ങിക്കൊടുത്തതാണ് തിളങ്ങുന്ന കല്ലുള്ള സ്വർണക്കടുക്കൻ. തുടർച്ചായി നാലുവർഷം പുലിക്കളിയിൽ മണികണ്ഠൻ തിളങ്ങി. തിരുവമ്പാടിയുടെ പൂരാഘോഷക്കമ്മിറ്റിയിൽ വർഷങ്ങളായി അംഗമായിരുന്നു.

അപകടം നടന്ന സ്ഥലത്ത് ചിതറിക്കിടക്കുന്ന വെടിക്കെട്ട് സാമഗ്രികൾ

വെടിക്കോപ്പ് നിർമാണസ്ഥലത്ത് മണികണ്ഠനെത്തിയാൽ പണിക്കാർക്ക് പ്രത്യേക ഊർജമാണ്. വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന സാംപിൾ വെടിക്കെട്ടിനായുള്ള ഒരുക്കം അൽപം വൈകുന്നുണ്ടോയെന്ന ആശങ്കയായിരുന്നു കാരണം. പ്രശ്‌നമൊന്നുമില്ലെന്ന് കണ്ടു തിരിച്ചുപോകാൻ നിൽക്കുമ്പോഴാണ് അറിഞ്ഞത്, കമ്മിറ്റിയംഗങ്ങളിൽ ചിലർ ഇങ്ങോട്ടുവരുന്നുണ്ടെന്ന്. അവരെക്കണ്ട് മടങ്ങാമെന്ന് കരുതി അമിട്ട് നിറയ്ക്കുന്നിടത്ത് തങ്ങുകയായിരുന്നു.

പൊട്ടിത്തെറിയിൽ ശരീരം ചിന്നിച്ചിതറിയപ്പോൾ കാതിലെ കടുക്കൻ മാത്രം കേടുകൂടാതെ അവശേഷിച്ചു. അതു വെച്ചാണ് ചേട്ടൻ രാജീവ് മണികണ്ഠന്റെ മരണം സ്ഥിരീകരിച്ചതും ശരീരഭാഗങ്ങൾ തിരിച്ചറിഞ്ഞതും.

Content Highlights: Manikandan, a 33-year-old Mr. Thrissur title winner, died in a fireworks explosion., He was a dedicated member of the Thrissur Pulikali and Thiruvambady Pooram committee., His body was identified by his brother through a gold earring gifted for recognition during Pulikali., The tragedy occurred during preparations for the sample fireworks display.