തൃശ്ശൂർ വെടിക്കെട്ട് ദുരന്തം; ഒരാൾ കൂടി മരിച്ചു

തൃശ്ശൂർ: മുണ്ടത്തിക്കോടിലെ പടക്കനിർമ്മാണ ശാലയിലുണ്ടായ വെടിക്കെട്ട് ദുരന്തത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. പാലക്കാട് പട്ടാമ്പി മുതുതല കൊഴിക്കോട്ടിരി സ്വദേശി കൂളിക്കുന്ന് വീട്ടിൽ പ്രവീൺ (45) ആണ് ബുധനാഴ്ച മരിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ ഉഗ്രസ്ഫോടനത്തിൽ 90 ശതമാനത്തിലേറെ പൊള്ളലേറ്റ പ്രവീൺ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു.
ജീവിതത്തിൽ ആദ്യമായാണ് പ്രവീൺ ഒരു പടക്കനിർമ്മാണ ശാലയിൽ ജോലിക്കായി എത്തിയത്. സുഹൃത്തായ സുരേഷ്, സുരേഷിന്റെ സഹോദരൻ സുജിത് എന്നിവർക്കൊപ്പമാണ് പ്രവീൺ മുണ്ടത്തിക്കോട്ടെ പടക്കശാലയിൽ എത്തിയത്. സ്ഫോടനം നടന്നയുടൻ സുരേഷും സുജിത്തും സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടെങ്കിലും പ്രവീൺ പടക്കശാലയ്ക്കുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു.
ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. തൊഴിൽശാലയിൽ സൂക്ഷിക്കേണ്ടിയിരുന്ന രേഖകകൾ കത്തിപ്പോയതിനാൽ അവിടെ എത്രപേരുണ്ടായിരുന്നെന്ന കാര്യം സ്ഥിരീകരിക്കാനായിട്ടില്ല.
Content Highlights: The death toll from the Thrissur firecracker unit explosion has risen to 14.