സംഘര്‍ഷം, പോലീസുമായി കൈയാങ്കളി: ഏഴ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ കേസ്, വ്യക്തിവൈരമെന്ന് എസ്എഫ്‌ഐ

എസ്.എഫ്.ഐ. സമരം | Photo: Screengrab/ Mathrubhumi News
എസ്.എഫ്.ഐ. സമരം | Photo: Screengrab/ Mathrubhumi News

തൊടുപുഴ: കോളേജ് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ പ്രശ്‌നം സംഘര്‍ഷത്തില്‍ കലാശിച്ച സംഭവത്തില്‍ ഏഴ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ ജാമ്യമില്ലാവകുപ്പുപ്രകാരം കേസ്. ഇതില്‍ ഒരാളെ അറസ്റ്റുചെയ്തു. സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ എസ്‌ഐയെയും സംഘത്തെയും കൈയേറ്റംചെയ്യുകയും അസഭ്യം പറയുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയിലാണ് കേസ്.

ജോയല്‍, ഇന്‍സമാം, അമന്‍ഷാ എന്നിവര്‍ക്കും തിരിച്ചറിയാവുന്ന നാലുപേര്‍ക്കും എതിരേയാണ് കേസെടുത്തത്. ഇവര്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരാണെന്ന് തൊടുപുഴ എസ്‌ഐ എന്‍.എസ്. റോയി പറഞ്ഞു. അമന്‍ഷായെ അറസ്റ്റുചെയ്‌തെങ്കിലും കോടതിയില്‍നിന്ന് ജാമ്യം ലഭിച്ചു.

കസ്റ്റഡിയിലെടുത്തവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച രാത്രിയില്‍ പോലീസ്സ്റ്റേഷന്‍ ഉപരോധിച്ച അന്‍പതോളം സിപിഎം-എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് ഡിവൈഎസ്പി ഇമ്മാനുവല്‍ പോള്‍ പറഞ്ഞു. പോലീസ്സ്റ്റേഷനില്‍ ബഹളമുണ്ടാക്കുകയും കലാപാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതിനാണ് കേസ്.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവങ്ങളുടെ തുടക്കം. ന്യൂമാന്‍ കോളേജിലെ വിദ്യാര്‍ഥികള്‍ തമ്മില്‍ കോളേജ് ദിനവുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. സീനിയര്‍-ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ചേരിതിരിഞ്ഞ് പ്രശ്‌നമുണ്ടായി. കോളേജ് പരിസരത്തും ജില്ലാ ആശുപത്രി പരിസരത്തും സംഘര്‍ഷമുണ്ടായി.

പിന്നീട് നാലുവരിപ്പാതയില്‍ വടക്കുംമുറി ഭാഗത്ത് വീണ്ടും ഏറ്റുമുട്ടി. ഇവിടെയെത്തിയ തൊടുപുഴ എസ്‌ഐ എന്‍.എസ്. റോയിയും സംഘവും വിദ്യാര്‍ഥികളെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചപ്പോള്‍ ചിലര്‍ പ്രകോപിതരായി. ഇതോടെ പോലീസുമായി ഉന്തുംതള്ളുമായി. ഇതിനിടെ പോലീസ് ഇന്‍സമാമിനെ ജീപ്പില്‍ കയറ്റി. എന്നാല്‍, കസ്റ്റഡിയിലെടുത്തയാളെ ബലമായി ചിലര്‍ ജീപ്പില്‍നിന്നിറക്കി. ഇതിനിടെ എസ്ഐമാരായ എന്‍.എസ്. റോയി, പി.കെ. സലിം സിപിഒ അഫ്സല്‍ഖാന്‍ എന്നിവരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അസഭ്യം പറയുകയും കൈയേറ്റംചെയ്യാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് പോലീസ് പറയുന്നത്. അറസ്റ്റിലായ അമന്‍ഷാ ഉള്‍പ്പെടെ അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

കസ്റ്റഡിയിലെടുത്തവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് നിരവധി സിപിഎം-ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച രാത്രി ഏറെവൈകിയും പോലീസ്സ്റ്റേഷന്‍ ഉപരോധിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അന്‍പതോളം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തത്. വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്ത അഞ്ച് യുവാക്കളില്‍ നാലുപേരേയും വിട്ടയച്ചു. ഇവര്‍ക്ക് സംഘര്‍ഷത്തില്‍ പങ്കില്ലെന്ന് മനസ്സിലായതോടെ വിട്ടയയ്ക്കുകയായിരുന്നുവെന്ന് പോലീസറിയിച്ചു.

എന്നാല്‍, പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന ആരോപണം ശരിയല്ലെന്ന്, പ്രതിക്കുവേണ്ടി ഹാജരായ അഡ്വ. ജേക്കബ് ജെ. ആനക്കല്ലുങ്കല്‍, അഡ്വ. നിയാസ് നാസര്‍ എന്നിവര്‍ തൊടുപുഴ സിജെഎം കോടതിയെ അറിയിച്ചു.

തൊടുപുഴ എസ്‌ഐ വ്യക്തിവൈരം തീര്‍ക്കുന്നു -എസ്എഫ്‌

തൊടുപുഴ: വ്യക്തിവൈരത്തിന്റെ പേരില്‍ വിദ്യാര്‍ഥികളെ കൈയേറ്റംചെയ്യുന്ന തൊടുപുഴ എസ്‌ഐ എന്‍.എസ്. റോയ്‌ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്ന് എസ്എഎഫ്‌ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച തൊടുപുഴ ന്യൂമാന്‍ കോളേജില്‍ കോളേജ്‌ഡേയുടെ ഭാഗമായി ഉണ്ടായ സംഘര്‍ഷം എസ്എഫ്‌ഐ പ്രവര്‍ത്തകരും നാട്ടുകാരും ഇടപെട്ടാണ് പരിഹരിച്ചത്.

ഇതിന് ശേഷമാണ് എസ്‌ഐയുടെ നേതൃത്വത്തിലുള്ള ഒരു സംഘം പോലീസ് എത്തിയത്. എസ്‌ഐ റോയ് വന്നിറങ്ങിയതു മുതല്‍ അവിടെയുണ്ടായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകരെയും നാട്ടുകാരെയും അസഭ്യം പറയുകയും പിടിച്ചുമാറ്റാന്‍വന്ന പ്രവര്‍ത്തകരെ കൈയേറ്റം ചെയ്യുകയുമായിരുന്നുവെന്ന് എസ്എഫ്െഎ ജില്ലാ കമ്മിറ്റി ആരോപിച്ചു.

സംഘര്‍ഷത്തിന്റെ ഭാഗമല്ലാതിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകനെ ബലം പ്രയോഗിച്ച് പോലീസ് ജീപ്പില്‍ കയറ്റി സ്റ്റേഷനിലെത്തിച്ചു. തൊടുപുഴ എസ്‌ഐ എന്‍.എസ്. റോയ്‌ക്കെതിരേ കര്‍ശന നിയമനടപടി എടുക്കണമെന്ന് ജില്ലാ പ്രസിഡന്റ് ശരത് പ്രസാദ്, സെക്രട്ടറി സഞ്ജീവ് സഹദേവന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Content Highlights: thodupuzha newman college sfi police conflict