ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവം: ഡോ. ജെ. ഷാഹിദയ്ക്ക് സസ്‌പെൻഷൻ

#മാതൃഭൂമി ന്യൂസ്‌
അഞ്ചു വര്‍ഷം മുമ്പ് ശസ്ത്രക്രിയയ്ക്കിടെ തന്റെ വയറ്റില്‍ കുടുങ്ങിയ കത്രികയുടെ എക്‌സ് റേ റിപ്പോര്‍ട്ടുമായി ഉഷ | ഫോട്ടോ: പ്രണവ്/ മാതൃഭൂമി
അഞ്ചു വര്‍ഷം മുമ്പ് ശസ്ത്രക്രിയയ്ക്കിടെ തന്റെ വയറ്റില്‍ കുടുങ്ങിയ കത്രികയുടെ എക്‌സ് റേ റിപ്പോര്‍ട്ടുമായി ഉഷ | ഫോട്ടോ: പ്രണവ്/ മാതൃഭൂമി

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ ശസ്ത്രക്രിയാ ഉപകരണം കുടുങ്ങിയ സംഭവത്തിൽ ആരോഗ്യ വകുപ്പിന്റെ നടപടി. ശസ്ത്രക്രിയ നടത്തിയ ഡോ. ജെ. ഷാഹിദയേയും നേഴ്‌സ് പി.എസ് ധന്യയേയും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു.

ആലപ്പുഴ സ്വദേശിനി ഉഷയുടെ വയറിനുള്ളിലാണ് ശസ്ത്രക്രിയ ചെയ്യാനുപയോഗിക്കുന്ന കത്രിക കുടുങ്ങിയത്. സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞിരുന്നു. മെഡിക്കൽ കോളേജ് സൂപ്രണ്ട് വിഷയം അന്വേഷിക്കാൻ നാലംഗസമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് ആരോഗ്യ വകുപ്പിന്റെ നടപടി ഉണ്ടായിരിക്കുന്നത്. ഡോ. ലളിതാംബികയുടെ യൂണിറ്റിലെ അസി. പ്രൊഫസർ ഡോ. ഷാഹിദയുടെ നേതൃത്വത്തിലാണ് സർജറി നടന്നത്.

ആലപ്പുഴ പുന്നപ്ര സ്വദേശിനി ഉഷാ ജോസഫിനാണ് ശസ്ത്രക്രിയക്ക് ശേഷം വയറ്റിൽ കത്രികയുമായി വർഷങ്ങളോളം കഴിയേണ്ടിവന്നത്. അഞ്ചുവർഷം മുൻപ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റിൽ മറന്നുവെച്ചതാകാമെന്നാണ് കരുതുന്നത്. ശസ്ത്രക്രിയക്കു ശേഷം വയറ്റിൽ ഉഷയ്ക്ക് വേദന അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് എം.ആർ.ഐ. സ്‌കാനിലൂടെ വയറ്റിൽ കത്രിക കുടുങ്ങിയത് കണ്ടെത്തിയത്.

2021 മേയ് മാസത്തിൽ കോവിഡ് കാലത്താണ് ഉഷ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായത്.

Content Highlights: A shocking surgical error at Vandanam Medical College led to a scissor being left inside a patient`s stomach for years. Health department takes action.