'അപ്പോൾ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോ'; കലുങ്ക് ചർച്ചയിൽ വയോധികയുമായി തർക്കിച്ച് സുരേഷ് ഗോപി

പൊറത്തിശ്ശേരി: ''കരുവന്നൂര്‍ ബാങ്കിലിട്ട കാശ് തിരിച്ചുകിട്ടാന്‍ വല്ല വഴിയുമുണ്ടോ സാറെ? വീട്ടുപണിക്ക് പോയി ചട്ടീം കലോം കഴുകിയുണ്ടാക്കിയ കാശാ'' - പൊറത്തിശ്ശേരി കണ്ടാരംതറയില്‍ ബുധനാഴ്ച നടന്ന കലുങ്ക് സൗഹൃദചര്‍ച്ചയ്ക്കിടയില്‍ കുറ്റിപ്പുറത്തുവീട്ടില്‍ ആനന്ദവല്ലി കേന്ദ്രമന്ത്രി സുരേഷ് ഗോപിയോട് ചോദിച്ചു. ഇഡി പിടിച്ചെടുത്ത പണം സ്വീകരിച്ച് നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കാന്‍ നിങ്ങളുടെ മുഖ്യമന്ത്രിയോട് പറയണമെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. ''മുഖ്യമന്ത്രിയുടെ അടുത്തുപോകാന്‍ പറ്റില്ല സാറെ'' എന്നായി ആനന്ദവല്ലി. എന്നാല്‍, അത് പത്രക്കാരോട് പറഞ്ഞാല്‍ മതിയെന്നായി കേന്ദ്രമന്ത്രി. ''അധികം സംസാരിക്കല്ലേ ചേച്ചീ'' എന്നും പറഞ്ഞു. അവിടെയും തീര്‍ന്നില്ല കേന്ദ്രമന്ത്രിയും ആനന്ദവല്ലിയും തമ്മിലുള്ള സംവാദം.
''ഇഡി പിടിച്ചെടുത്ത പണം സ്വീകരിക്കാന്‍ പറ നിങ്ങളുടെ മുഖ്യമന്ത്രിയോട്, പരസ്യമായിട്ടാണ് പറയുന്നത്'' -സുരേഷ്‌ഗോപി വീണ്ടും പറഞ്ഞു. ''അതിനു മുഖ്യമന്ത്രിയെ എങ്ങനെയാണ് കാണാന്‍ പോകാ സാറെ, എനിക്ക് അതിനുള്ള വഴിയറിയില്ല'' -ആനന്ദവല്ലി പറഞ്ഞു. ''എന്നാല്‍ എന്റെ നെഞ്ചത്തോട്ട് കയറ്'' എന്നായി കേന്ദ്രമന്ത്രി. പിന്നാലെ നിങ്ങളുടെ മന്ത്രി ഇവിടെയല്ലേ, താമസിക്കുന്നത് എന്നും ചോദിച്ചു. ഉടനടി ആനന്ദവല്ലിയുടെ ചോദ്യമെത്തി, ''നിങ്ങള്‍ മന്ത്രിയല്ലേ''. ''ഞാന്‍ ഇവിടത്തെ മന്ത്രിയല്ല, രാജ്യത്തിന്റെ മന്ത്രി'' -കേന്ദ്രമന്ത്രി പറഞ്ഞു. ഇഡിയില്‍നിന്ന് പണം സ്വീകരിക്കേണ്ടെന്നാണ് സഹകരണവകുപ്പ് പറഞ്ഞിരിക്കുന്നതെന്നാണ് ആറുമാസംമുമ്പ് താന്‍ അറിഞ്ഞതെന്നും കേസ് ഇപ്പോള്‍ എവിടെയെത്തിയെന്നതില്‍ ഇഡിയെക്കൊണ്ട് മറുപടി പറയിപ്പിക്കാമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
ഗുഡ്‌സ് ഓട്ടോ ഓടിക്കുന്ന 82 വയസ്സുള്ള ദേവസ്സിയും പരാതിയുമായി കേന്ദ്രമന്ത്രിക്കു മുന്നിലെത്തിയിരുന്നു. ക്ഷേമനിധി അടയ്ക്കാതെ വണ്ടിയുടെ ടാക്‌സ് അടയ്ക്കാന്‍ പറ്റില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി മാപ്രാണം ഏറാട്ടുപറമ്പില്‍ ദേവസ്സി പരാതിപ്പെട്ടു. ക്ഷേമനിധി അടച്ചാല്‍ എന്ന് പെന്‍ഷന്‍ കിട്ടുമെന്ന് ചോദിച്ചപ്പോള്‍ അത് തങ്ങളുടെ വകുപ്പല്ലായെന്നാണ് ആര്‍ടിഒ പറഞ്ഞതെന്നും ദേവസ്സി പറഞ്ഞു. കരുവന്നൂര്‍ ബാങ്കില്‍ ലക്ഷങ്ങള്‍ നിക്ഷേപമുണ്ടായിട്ടും അതില്‍നിന്ന് വിദഗ്ധചികിത്സയ്ക്കാവശ്യമായ പണം ലഭിക്കാഞ്ഞതിനെത്തുടര്‍ന്ന് മരിച്ച ഫിലോമിനയുടെ ഭര്‍ത്താവാണ് ദേവസ്സി.
Content Highlights: Heated exchange between Union Minister Suresh Gopi and an elderly woman during a public discussion a