‘കലയിലേക്ക് വഴികാട്ടിയ അജ്ഞാതനെവിടെ?, തിരഞ്ഞ് സുരേഷ് ഏറിയാട്ട്

#ന്യൂസ് ഡെസ്ക്
സുരേഷ് ഏറിയാട്ടിന് അച്ഛൻ പി.എൻ.കെ. പണിക്കർ കേരള കാർട്ടൂൺ അക്കാദമിഐക്കൺ പദവി നൽകുന്നു
സുരേഷ് ഏറിയാട്ടിന് അച്ഛൻ പി.എൻ.കെ. പണിക്കർ കേരള കാർട്ടൂൺ അക്കാദമിഐക്കൺ പദവി നൽകുന്നു

തൃപ്പൂണിത്തുറ: ‘‘ജീവിതത്തിൽ കലയിലേക്ക് വഴി കാണിച്ച് ഒരു അജ്ഞാതൻ മുന്നിൽ വന്നുനിന്നത് തൃപ്പൂണിത്തുറയിലെ അത്താഘോഷത്തിന്റെ ചിത്രരചനാമത്സരത്തിലാണ്. എന്റെ ചിത്രം കണ്ട അദ്ദേഹം പറഞ്ഞതു കേട്ടാണ് അഹമ്മദാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലേക്ക് കത്തയക്കുന്നത്. തൃപ്പൂണിത്തുറയിലൂടെ നടക്കുമ്പോൾ ഇപ്പോഴും ആ മുഖം ഞാൻ തേടാറുണ്ട്. പക്ഷേ, കണ്ടിട്ടില്ല ഇതുവരെ.’’അനിമേഷൻ രംഗത്തെ പ്രമുഖ വ്യക്തിത്വമായ സുരേഷ് ഏറിയാട്ട് പറഞ്ഞു. കേരള കാർട്ടൂൺ അക്കാദമിയുടെ ഐക്കൺ പുരസ്കാരം സ്വീകരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മകൻ ഒരുക്കിയ അനിമേഷൻ സിനിമകളിലൂടെ താരമായ അച്ഛൻ പി.എൻ.കെ. പണിക്കരാണ് ഐക്കൺ പദവി കൈമാറിയത്.

‘‘തൃപ്പൂണിത്തുറയിൽ നിന്നാണ് ചിത്രകാരനായി ഞാൻ വളർന്നത്. അനിമേഷനായി ഇവിടെയൊരു സ്ഥാപനം തുടങ്ങുകയാണ് സ്വപ്നം. പുതിയ തലമുറകൾക്ക് അതിന്റെ സാധ്യതകൾ അറിയാനാകണം. ലോകം വിശാലമാണ്’’ അനിമേഷൻ രംഗത്തെ ഓസ്കറായ അനസി ക്രിസ്റ്റൽ അവാർഡ് രണ്ട് തവണയും അനിമേഷൻ ചിത്രത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്നുതവണയും നേടിയ സുരേഷ് പറഞ്ഞു. തൃപ്പൂണിത്തുറയിലെ സുരേഷ് ഏറിയാട്ടിന്‍റെ വടക്കേക്കോട്ടയിലെ വീട്ടിലായിരുന്നു ലളിതമായ ചടങ്ങ്.

കലകൾക്ക് നഗരസഭ കൂടുതൽ പ്രാധാന്യം നൽകുമെന്ന് സുരേഷ് ഏറിയാട്ടിനെ പൊന്നാടയണിയിച്ച് ആദരിച്ച മുഖ്യാതിഥിയായ തൃപ്പൂണിത്തുറ നഗരസഭാ അധ്യക്ഷൻ പി.എൽ. ബാബു പറഞ്ഞു. കാർട്ടൂൺ അക്കാദമി നിർവാഹക സമിതി അംഗം സുനിൽ പങ്കജ്, സുരേഷ് ഏറിയാട്ടിന്‍റെ കാരിക്കേച്ചർ സമ്മാനിച്ചു. കേരള കാർട്ടൂൺ അക്കാദമി വൈസ് ചെയർപേഴ്സൺ അനൂപ് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കേരള കാർട്ടൂൺ അക്കാദമി ട്രഷറർ സജ്ജീവ് ബാലകൃഷ്ണൻ, മുൻ ചെയർപേഴ്സൺമാരായ അഡ്വ. എം.എം. മോനായി, കെ. ഉണ്ണികൃഷ്ണൻ, അക്കാദമി ഐക്കൺ അൻജൻ സതീഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Content Highlights: Animation maestro Suresh Eriyat shares his journey from Tripunithura art contests to global acclaim. Dreams of an animation institute for the next generation.