ആത്മഹത്യാശ്രമം തടയുമ്പോൾ കൈയൊടിഞ്ഞു; രോഗിയെ രക്ഷിച്ച ജീവനക്കാർക്കെതിരേ നടപടി

പ്രതീകാത്മക ചിത്രം | Photo: PTI
പ്രതീകാത്മക ചിത്രം | Photo: PTI

കുറിച്ചി: ആത്മഹത്യാശ്രമം തടയുന്നതിനിടെ രോഗിയുടെ കൈയൊടിഞ്ഞ സംഭവത്തിൽ, ബന്ധുക്കളുടെ പരാതിയിൽ കോട്ടയം കുറിച്ചി ഹോമിയോ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ നാല് താത്‌കാലികജീവനക്കാരെ ജോലിയിൽനിന്ന്‌ മാറ്റിനിർത്തി. നടപടിയിൽ പ്രതിഷേധിച്ച് താത്‌കാലികജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു.

ഇൻസ്റ്റിറ്റ്യൂട്ടിൽ മാനസികവെല്ലുവിളി നേരിടുന്നവർക്കുള്ള ക്ലിനിക്കിൽ ചികിത്സ തേടിയിരുന്ന രോഗിയാണ് കഴിഞ്ഞദിവസം ജീവനൊടുക്കാൻ ശ്രമിച്ചത്. ഇദ്ദേഹത്തെ രക്ഷിക്കാൻ ജീവനക്കാർ ശ്രമിക്കുന്നതിനിടെ വീണ് കൈയൊടിയുകയായിരുന്നു. 2014-മുതൽ ഇവിടെ ചികിത്സയിൽ കഴിയുന്നയാളാണ് രോഗി. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ തേടിയശേഷം ഇദ്ദേഹവും ബന്ധുക്കളും പോലീസ്‌സ്റ്റേഷനിൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാർക്കെതിരേ പരാതി നൽകി. പോലീസ് പ്രാഥമികപരിശോധന നടത്തിയെങ്കിലും പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തി. പക്ഷേ, രണ്ടുദിവസംമുൻപ് നാല് താത്‌കാലികജീവനക്കാരെ മുന്നറിയിപ്പില്ലാതെ പുറത്താക്കി.

പ്രതിഷേധം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങളെ ബാധിച്ചു. ബിഎംഎസ് യൂണിയന്റെ നേതൃത്വത്തിലാണ് സമരം. ആശുപത്രിയിലെത്തിയ രോഗികൾക്ക് ഒപി ടിക്കറ്റ് ലഭിച്ചില്ല. താത്‌കാലികജീവനക്കാർ തിരുവനന്തപുരം കേന്ദ്രമാക്കിയുള്ള ഏജൻസിയുടെ ജീവനക്കാരാണെന്നും, നടപടി അവരാണ് എടുത്തതെന്നും അധികൃതർ വിശദീകരിച്ചു. ജീവനക്കാർ പറയുന്നത് ഏജൻസിയുടെ പ്രതിനിധി ഇവിടെ എത്താറില്ലെന്നാണ്.

Content Highlights: temporary staff at Kottayam suspended after patient`s arm broke while they prevented suicide attempt