കേരളത്തിൽ മികച്ച പദ്ധതികളുണ്ട്; ആശയങ്ങൾ മനസ്സിലാക്കാനാണ് എത്തിയത്- അനുര കരുണതിലകെ

കോഴിക്കോട്: നഗരവികസനം, മാലിന്യസംസ്കരണം,ശുചീകരണം, ജലവിഭവ വിനിയോഗം എന്നിവയിലെല്ലാം കേരളത്തിൽനിന്ന് ഏറെ പഠിക്കാനുണ്ടെന്ന് ശ്രീലങ്കൻ നഗരവികസന മന്ത്രി അനുര കരുണതിലകെ. മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രന്റെ വസതിയായ 'കേരള കല'യിൽ എത്തിയതായിരുന്നു അദ്ദേഹം.
മാലിന്യസംസ്കരണ രംഗത്ത് ശ്രീലങ്കയ്ക്ക് നിരവധി പ്രശ്നങ്ങളുണ്ട്. എന്നാൽ, കേരളത്തിൽ മികച്ച പദ്ധതികളുണ്ട്. ശ്രീലങ്കയുടെ പുനരുദ്ധാരണം നടന്നുകൊണ്ടിരിക്കുകയാണ്. ആസൂത്രിതമായ നഗരവികസനമല്ല ശ്രീലങ്കയിലുള്ളത്. അത്തരം കാര്യങ്ങളിലൊക്കെ കേരളത്തിന്റെ ആശയങ്ങൾ മനസ്സിലാക്കാനാണ് എത്തിയത്. കേരളത്തിൽ യാത്ര ചെയ്യുമ്പോൾ സ്വന്തം നാട്ടിലേത് പോലെ തന്നെ അനുഭവപ്പെട്ടു. ഇവിടുത്തെ ജനങ്ങളും ഭൂപകൃതിയും ശ്രീലങ്കയ്ക്ക് സമാനമാണ്. ജനങ്ങളുടെ പെരുമാറ്റം വളരെ ആകർഷകമാണ്. ഭക്ഷണം വളരെ രുചികരവും തനിമയാർന്നതുമാണെന്നും അദ്ദേഹം പറഞ്ഞു.
മഹാത്മ ഗാന്ധിയുടെ പ്രചോദനത്തിന്റെ ഭാഗമായി മാതൃഭൂമിയ്ക്ക് തുടക്കമിട്ടതും ഗാന്ധിജിയുടെ മാതൃഭൂമി സന്ദർശനവും ശ്രീകണേ്ഠശ്വര ക്ഷേത്രത്തിന് ശ്രീനാരണഗുരു പ്രതിഷ്ഠ നിർവഹിച്ചതുമെല്ലാം കൂടിക്കാഴ്ചയിൽ ചർച്ചയായി. കേരളത്തിലെ ജനങ്ങൾ വളരെ സ്വതന്ത്രരായി ചിന്തിക്കുന്നവരാണെന്ന് മന്ത്രി പറഞ്ഞു.
പി.വി. ചന്ദ്രനും പത്നിയും മാതൃഭൂമി ഡയറക്ടറുമായ ഹേമലത ചന്ദ്രനും ചേർന്ന് മന്ത്രിയെ സ്വീകരിച്ചു. ശ്രീലങ്കയുടെ കേരളത്തിലെ ഓണററി കോൺസൽ ബിജു കർണൻ, അഡ്വൈസർ ആൻഡ് ചീഫ് ഓഫ് സ്റ്റാഫ് എ. ജയപ്രകാശ് എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
കേരള അർബൻ കോൺക്ലേവിൽ പങ്കെടുക്കാൻ കേരളത്തിൽ എത്തിയതായിരുന്നു അനുര കരുണതിലകെ. നഗര വികസന രംഗത്ത് തങ്ങളുടെ അറിവുകളും അനുഭവങ്ങളും പങ്കുവെക്കുക, കേരളത്തിൽനിന്ന് കാര്യങ്ങൾ പഠിക്കുക എന്നതാണ് വരവിന്റെ ലക്ഷ്യം.