'ശബരിമല സമരവും സുവർണാവസര വിധിയും’;നടയടക്കാൻ തന്ത്രിക്ക് നിയമോപദേശം നൽകി- വെളിപ്പെടുത്തി ശ്രീധരൻപിള്ള

#മാതൃഭൂമി ന്യൂസ്
പുസ്തകത്തിൽ നിന്ന്, പി.എസ്. ശ്രീധരൻ പിള്ള | Photo: Mathrubhumi
പുസ്തകത്തിൽ നിന്ന്, പി.എസ്. ശ്രീധരൻ പിള്ള | Photo: Mathrubhumi

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനം തടയുന്നതിനായി 2018ൽ നടയടച്ച് ശുദ്ധികലശം നടത്തിയത് തന്റെ നിർദ്ദേശപ്രകാരമാണെന്ന വെളിപ്പെടുത്തലുമായി മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. അദ്ദേഹത്തിന്റെ പുതിയ പുസ്തകമായ 'ശബരിമല സമരവും സുവർണാവസര വിധിയും' എന്ന കൃതിയിലാണ് ഈ കാര്യങ്ങൾ വ്യക്തമാക്കുന്നത്. തന്ത്രി കണ്ഠര് രാജീവര് നടയടയ്ക്കാൻ തീരുമാനിച്ചത് താൻ നൽകിയ ഉറപ്പിന്മേലാണെന്ന് അദ്ദേഹം ഈ പുസ്തകത്തിൽ വെളിപ്പെടുത്തുന്നു.

ആക്ടിവിസ്റ്റ് രഹന ഫാത്തിമ പോലീസ് സംരക്ഷണയിൽ സന്നിധാനത്തേക്ക് എത്തിയ സാഹചര്യത്തിലാണ് തന്ത്രിയെ ബന്ധപ്പെടാൻ തനിക്ക് നിർദ്ദേശം ലഭിച്ചതെന്ന് ശ്രീധരൻ പിള്ള പറയുന്നു. ഒരു പ്രമുഖ ഹിന്ദു സമുദായ നേതാവ് ആവശ്യപ്പെട്ടതനുസരിച്ചാണ് താൻ തന്ത്രിക്ക് നിയമോപദേശം നൽകിയത്. നടയടച്ച് ശുദ്ധികലശം നടത്തുന്നത് കോടതി അലക്ഷ്യമാകില്ലെന്ന് തന്ത്രിയെ ബോധ്യപ്പെടുത്താൻ ശ്രീധരൻ പിള്ളയോട് ഈ നേതാവ് ആവശ്യപ്പെടുകയായിരുന്നു.

തന്ത്രിയുമായി സംസാരിച്ചപ്പോൾ, സുപ്രീം കോടതി വിധിയിൽ നടയടയ്ക്കുന്നത് സംബന്ധിച്ച് പരാമർശമില്ലാത്തതിനാൽ കോടതി അലക്ഷ്യം ഉണ്ടാകില്ലെന്ന് ശ്രീധരൻ പിള്ള ഉറപ്പുനൽകി. ഇതിന്റെ പേരിൽ അറസ്റ്റ് ഉണ്ടായാൽ താനും ലക്ഷക്കണക്കിന് ഭക്തരും അത് നേരിടാൻ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. ഈ ഉറപ്പ് ലഭിച്ചതോടെയാണ് തന്ത്രിക്ക് ആത്മവിശ്വാസം ലഭിച്ചതും രഹന ഫാത്തിമ നടപ്പന്തലിന് അടുത്തെത്തിയപ്പോൾ നടയടച്ച് ശുദ്ധികലശം നടത്താൻ തീരുമാനിച്ചതുമെന്ന് പുസ്തകത്തിൽ അവകാശപ്പെടുന്നു.

അയ്യപ്പന്റെ നിയോഗം നടപ്പിലാക്കാൻ തനിക്ക് ലഭിച്ച ഒരു 'സുവർണാവസര'മായാണ് ഈ സംഭവത്തെ ശ്രീധരൻ പിള്ള തന്റെ പുസ്തകത്തിൽ വിശേഷിപ്പിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷനെന്ന നിലയിലും അഭിഭാഷകനെന്ന നിലയിലുമുള്ള തന്റെ ഇടപെടലുകളാണ് അന്ന് ശബരിമലയിൽ നിർണ്ണായകമായതെന്ന് അദ്ദേഹം അവകാശപ്പെടുന്നു. 

Content Highlights: Former BJP state chief P.S. Sreedharan Pillai reveals in his book that he advised the Sabarimala priest to close the temple and perform purification rituals in 2018 to prevent women`s entry.