SIR അന്തിമപട്ടിക: ഒരേവീട്ടിലെ പേരുകൾ ചിതറിത്തന്നെ; കൂടുതൽ വോട്ടർമാർ മലപ്പുറത്ത്, കുറവ് വയനാട്ടിൽ

തിരുവനന്തപുരം: എസ്.ഐ.ആർ. പൂർത്തിയാക്കി ശനിയാഴ്ച അന്തിമവോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. ഏറ്റവും കൂടുതൽ വോട്ടർമാർ മലപ്പുറം ജില്ലയിൽ -36.15 ലക്ഷം. പുരുഷന്മാർ-18.10 ലക്ഷം, സ്ത്രീകൾ-18.05 ലക്ഷം, ട്രാൻസ്‌ജെൻഡർ-40. പുരുഷ വോട്ടർമാരുടെ എണ്ണം സ്ത്രീകളെക്കാൾ കൂടിയ ഏക ജില്ലയും മലപ്പുറമാണ്. വയനാട്ടിലാണ് കുറവ് വോട്ടർമാർ-6.4 ലക്ഷം, ട്രാൻസ്‌ജെൻഡർ-2. 3.13 ലക്ഷം പുരുഷന്മാരും 3.27 ലക്ഷം സ്ത്രീകളും. എസ്.ഐ.ആറിനു മുൻപും മലപ്പുറത്തായിരുന്നു കൂടുതൽ വോട്ടർമാർ.
സംസ്ഥാനത്ത് ആകെ 2.69 കോടി വോട്ടർമാർ
അന്തിമ വോട്ടർപട്ടികയിൽ കേരളത്തിൽ ആകെ 2,69,53,644 വോട്ടർമാർ. പുരുഷന്മാർ-1,31,26,048, സ്ത്രീകൾ-1,38,27,319, ട്രാൻസ്ജെൻഡർ-277.
തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫീസർമാരുടെയോ എ.ഇ.ആർ.ഒ.മാരുടേയോ ഓഫീസുകളിൽ വോട്ടർപട്ടിക പ്രദർശിപ്പിക്കും. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ വൈബ്സൈറ്റിലും(ceo.kerala.gov.in) പരിശോധിക്കാം. വെബ്സൈറ്റിൽ പ്രവേശിച്ച് voters.eci.gov.in -ൽ നൽകിയിട്ടുള്ള kerala sir final electoral roll 2026 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ പട്ടികയിൽ പേരുണ്ടോ എന്നറിയാം.
electoralsearch.eci.gov.in-ൽ വോട്ടർ ഐഡി നമ്പരോ മൊബൈൽ നമ്പരോ ഉപയോഗിച്ച് പേര് തിരയാം.
ഒരേവീട്ടിലെ പേരുകൾ ചിതറിത്തന്നെ
അന്തിമപട്ടികയിലും ഒരുവീട്ടിലെ വോട്ടർമാരുടെ പേരുകൾ അടുത്തടുത്തെത്തിയില്ല. ഇത് പരിഹരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞിരുന്നെങ്കിലും പലയിടത്തും പൂർണമായി നടപ്പായില്ല. ഒരു ജില്ലയിൽനിന്ന് മറ്റൊരിടത്തേക്ക് വോട്ടുമാറ്റാൻ അപേക്ഷിച്ചവരിൽ ചിലർക്ക് രണ്ടിടത്തും വോട്ടു നിലനിർത്തിയിട്ടുണ്ട്. പുതിയ ബൂത്തുകൾ വന്നതോടെ മുമ്പ് ഒരേ ബൂത്തിലായിരുന്ന വോട്ടർമാർ വിദൂരബൂത്തിലായെന്നും പരാതിയുണ്ട്.
Content Highlights: Kerala`s final voter list is out! Malappuram has the highest number of voters (36.15 lakh). Check your name online. Details here.