സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പ്രാഥമിക ചര്‍ച്ച പൂര്‍ത്തിയായി; 'പോസിറ്റീവ്' എന്ന് കെ-റെയില്‍ എം.ഡി.

കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പ്രാഥമിക ചര്‍ച്ച പൂര്‍ത്തിയായി. ചര്‍ച്ച പോസിറ്റീവായിരുന്നെന്ന് കെ-റെയില്‍ എം.ഡി. അജിത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. റെയില്‍വേ നിര്‍മാണ വിഭാഗം ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഷാജി സക്കറിയയുമായാണ് കെ റെയില്‍ എം.ഡി. അജിത് കുമാര്‍ ചര്‍ച്ച നടത്തിയത്.
നാല്‍പ്പത്തിയഞ്ച് മിനിറ്റാണ് ഇരുവരും തമ്മിലുള്ള ചര്‍ച്ച നീണ്ടത്. ഇപ്പോള്‍ നടന്നത് പ്രാഥമിക ചര്‍ച്ചയായിരുന്നുവെന്ന് അജിത് കുമാര്‍ പ്രതികരിച്ചു. ഇതോടെ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെയില്‍വേ മുന്നോട്ടുവെച്ചിരിക്കുന്ന ഡി.പി.ആറുമായി ബന്ധപ്പെട്ട് തുടര്‍ചര്‍ച്ചകള്‍ക്ക് കെ റെയില്‍ തയാറാകുന്നുവെന്നാണ് ലഭിക്കുന്ന സൂചന.
വന്ദേഭാരത് കൂടി ഓടിക്കാവുന്ന ബ്രോഡ്ഗേജ് പാത വേണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം ഉള്‍ക്കൊണ്ട് ഡി.പി.ആറില്‍ മാറ്റം വരുത്തിയേക്കും. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സില്‍വര്‍ലൈന്‍ ട്രെയിനുകള്‍ മാത്രം ഓടുന്ന പാതയാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. എന്നാല്‍, മറ്റ് വേഗമേറിയ ട്രെയിനുകളും ചരക്ക് ഗതാഗതവും സാധ്യമാക്കുന്ന ലൈനാകണമെന്നാണ് റെയില്‍വേ നിര്‍ദേശം.
നിലവിലുള്ള ഡി.പി.ആര്‍. അടിമുടി പൊളിക്കുമ്പോള്‍ സില്‍വര്‍ ലൈനിന്റെ ഉദേശ്യലക്ഷ്യത്തിന് അത് കടകവിരുദ്ധമായി മാറും. സില്‍വര്‍ ലൈന്‍ ഡി.പി.ആര്‍. പ്രകാരം നിലവില്‍ വിഭാവനം ചെയ്തിരിക്കുന്നത് സ്റ്റാന്‍ഡേര്‍ഡ് ഗേജാണ്. എന്നാൽ, ഡി.പി.ആറില്‍ മാറ്റംവരുത്തി ബ്രോഡ്ഗേജ് ആക്കണമെന്നാണ് റെയില്‍വേ പറയുന്നത്.
Content Highlights: silver line project initial discussion over positive outcome says k rail md