രണ്ടിടത്ത് മുറിവ്; കുഞ്ഞിനോട് ക്രൂരത കാണിച്ച ആയമാർക്കെതിരെ പോക്സോ കേസ്

Photo: Channel
Photo: Channel

തിരുവനന്തപുരം: ശിശുക്ഷേമസമിതിയിൽ കുഞ്ഞിനോട് ക്രൂരത കാണിച്ച ആയമാർക്കെതിരേ പോക്സോ കേസ് ചുമത്തി. രണ്ടരവയസ്സുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ച സംഭവത്തിലാണ് കേസെടുത്തത്. അജിത, മഹേശ്വരി, സിന്ധു എന്നിവർക്കെതിരെയാണ് പോക്സാേകേസ് അടക്കമുള്ള ​ഗുരുതര വകുപ്പുകൾ ചുമത്തിയത്. കിടക്കയിൽ മൂത്രമൊഴിച്ചതിനാണ് കുഞ്ഞിനെ ഉപദ്രവിച്ചത്. 

ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി തന്നെയാണ് സംഭവത്തില്‍ പരാതി നല്‍കിയത്. സ്ഥാപനത്തിലെ മറ്റൊരു ആയ കുട്ടിയെ കുളിപ്പിക്കുന്ന സമയത്താണ്‌ തന്റെ സ്വകാര്യഭാഗ്യങ്ങളില്‍ വേദനയുണ്ടെന്ന കാര്യം കുട്ടി തുറന്നു പറഞ്ഞത്. അങ്ങനെയാണ് തൈക്കാട് കുട്ടികളുടെ ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തിയത്. പരിശോധനയില്‍ ജനനേന്ദ്രിയ ഭാഗത്ത് മുറിവുള്ളതായി കണ്ടെത്തി. 

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ പരിചരിച്ച മറ്റ് ആയമാരെ ചോദ്യം ചെയ്തു. തുടര്‍ന്നാണ് കിടക്കയില്‍ മൂത്രമൊഴിച്ചതിന് കുട്ടിയെ ഉപദ്രവിച്ച വിവരം പുറത്തറിഞ്ഞത്.

ജനനേന്ദ്രിയ ഭാഗത്തും പിന്നിലും നഖം കൊണ്ട് മുറിവേല്‍പിച്ചതാണെന്നാണ് പ്രാഥമിക കണ്ടെത്തല്‍. അജിതയാണ് ഉപദ്രവിച്ചത്. മറ്റ് രണ്ടുപേര്‍ വിവരമറിഞ്ഞിട്ടും മറച്ചുവെക്കുകയായിരുന്നു

അതിനിടെ നടന്നത് ഒറ്റപ്പെട്ട സംഭവമാണെന്ന്  ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി അരുണ്‍ഗോപി പറഞ്ഞു. നഖം കൊണ്ട് നുള്ളിയ ഒരു ചെറിയ പാട് മാത്രമാണ് കുട്ടിയുടെ ജനനേന്ദ്രിയത്തിലുള്ളതെന്നും കുറ്റം ചെയ്ത ആയമാര്‍ക്കെതിരെ നടപടി സ്വീകരിച്ചുവെന്നും അരുണ്‍ഗോപി മാധ്യമങ്ങളോട് പറഞ്ഞു. 

ഇതൊരു ഒറ്റപ്പെട്ട സംഭവമാണ്. എങ്കിലും സംഭവിക്കാന്‍ പാടില്ലാത്തത് എന്നുതന്നെയാണ് ഞങ്ങളുടെ നിലപാട്. ആ നിലപാടിന്റെ ഭാഗമായിട്ടാണ് ആയമാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. മുമ്പൊന്നും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടില്ല. താല്‍ക്കാലിക ജീവനക്കാരാണ് ആരോപണവിധേയരായ മൂന്ന് ആയമാരും. ഏറ്റവും കൂടുതല്‍ താല്‍ക്കാലിക ജീവനക്കാരാണ് ഇവിടെയുള്ളത്. കുട്ടികളെ നോക്കാന്‍ ആളുകളെ കിട്ടാതെ വന്നപ്പോള്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചതാണ്. ഒരു കുട്ടി ആശുപത്രിയിലായാല്‍ രണ്ട് ആയമാര്‍ കുഞ്ഞിനെ നോക്കാന്‍ വേണം. വലിയ സാമ്പത്തിക പ്രതിസന്ധിയും ബാധ്യതയുമൊക്കെയാണ് ഈ സ്ഥാപനം നടത്തിക്കൊണ്ടുപോകാനായി നേരിടുന്നത്. ഒരുപാട് പേരുടെ സഹായത്തോടെയും പിന്തുണയോടെയുമാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്-അരുണ്‍ഗോപി പറഞ്ഞു.

Content Highlights: shishu kshema samithi abuse pocso case filed