വടകരയിലെ ഡീല്‍ ശരിയായിരുന്നു, രാഹുലിന് കൂടുതല്‍ ഭൂരിപക്ഷം കിട്ടും; പി. സരിനെ തള്ളി ഷാഫി പറമ്പില്‍

ഷാഫി പറമ്പില്‍
ഷാഫി പറമ്പില്‍

പാലക്കാട്: വടകര ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഷാഫി പറമ്പിലിനെ സ്ഥാനാര്‍ഥിയാക്കിയതുമായി ബന്ധപ്പെട്ട പി.സരിന്റെ ആരോപണങ്ങള്‍ തള്ളി ഷാഫി പറമ്പില്‍ എംപി. വടകരയിലെ നീക്കം ശരിയായിരുന്നുവെന്നും വടകരയിലെ ഡീല്‍ സിപിഎമ്മിനേയും ബിജെപിയെയും തോല്‍പിക്കുക എന്നതായിരുന്നുവെന്നും ഷാഫി പറഞ്ഞു. പാലക്കാടും അതുതന്നെയാണ് ലക്ഷ്യമെന്നും ഷാഫി വ്യക്തമാക്കി.

പാലക്കാട് യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും മണ്ഡലത്തില്‍ ആത്മവിശ്വാസത്തിന് ഒട്ടും കുറവില്ലെന്നും ഷാഫി പറഞ്ഞു. തനിക്ക് കിട്ടിയതിനേക്കാള്‍ പതിനായിരം വോട്ടിന്റെ ഭൂരിപക്ഷം രാഹുലിന് ലഭിക്കുമെന്നും ഷാഫി കൂട്ടിച്ചേർത്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് വിഡി സതീശന്‍ നടത്തിയ അട്ടിമറിയാണ് ഷാഫിയെ സ്ഥാനാര്‍ഥിയാക്കിയതെന്ന് ആരോപിച്ച സരിന്‍, വടകരയിൽ സി.പി.എം സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ ബി.ജെ.പി ഏത് നിമിഷവും പിടിച്ചെടുക്കാവുന്ന പാലക്കാട് നിയമസഭ മണ്ഡലത്തിലെ എം.എല്‍.എയെ മത്സരിപ്പിച്ചത് എന്തിനാണെന്ന് ചോദിച്ചു. അതുകൊണ്ടാണ് ബിജെപി ജയിക്കാന്‍ സാധ്യതയുള്ള പാലക്കാട് ഉപതിരഞ്ഞെടുപ്പുണ്ടായതെന്നും സരിന്‍ ഇന്ന് വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 
 

Content Highlights: shafi parambil reply to p sarin, congress