ഫോണിൽ അശ്ലീലദൃശ്യങ്ങളും സന്ദേശവും അയച്ചു; എസ്എഫ്ഐ നേതാവിനെതിരേ പരാതിയുമായി ഏരിയ കമ്മിറ്റിയംഗം

കാസർകോട്: ഫോണിൽ അശ്ലീലദൃശ്യങ്ങളും സന്ദേശവും അയച്ചെന്ന് എസ്.എഫ്.ഐ. കാസർകോട് ജില്ലാ ഭാരവാഹിക്കെതിരേ പരാതി. എസ്.എഫ്.ഐ. ഏരിയാകമ്മിറ്റി അംഗമായ വിദ്യാർഥിനിയാണ് സി.പി.എം. ജില്ലാ നേതൃത്വത്തിന് പരാതി നൽകിയത്. രണ്ടാഴ്ചയ്ക്കുള്ളിൽ നടപടിയെടുത്തില്ലെങ്കിൽ പോലീസിൽ പരാതി നൽകുമെന്നും വിദ്യാർഥിനി മുന്നറിയിപ്പ് നൽകി.
ഏരിയാതലത്തിൽ ഒന്നിച്ച് പ്രവർത്തിക്കുമ്പോഴാണ് ഇവർ പരിചയപ്പെട്ടത്. പിന്നീട് വിദ്യാർഥിനിയോട് മോശമായി സംസാരിച്ചതായാണ് വിവരം. ഇതേത്തുടർന്ന് വിദ്യാർഥിനി മുന്നറിയിപ്പ് നൽകി. എന്നാൽ ഇത് വകവെക്കാതെ മൊബൈൽ ഫോണിൽ അശ്ലീലദൃശ്യങ്ങളും സന്ദേശവും അയക്കുകയായിരുന്നു. തുടർന്ന് സി.പി.എം. ഏരിയാ കമ്മിറ്റിക്ക് പരാതി നൽകി. എന്നാൽ രണ്ടുമാസത്തിലധികമായിട്ടും നടപടിയുണ്ടാകാത്തതിനെത്തുടർന്നാണ് ജില്ലാ നേതൃത്വത്തിന് പരാതി നൽകിയത്.
പരാതി ലഭിച്ചതിനെത്തുടർന്ന് സി.പി.എം. ജില്ലാനേതൃത്വം എസ്.എഫ്.ഐ. സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തി. പാർട്ടിയിലെ എസ്.എഫ്.ഐ. ഫ്രാക്ഷൻ വിളിച്ചും ചർച്ച നടത്തിയിരുന്നു. സംഭവത്തിൽ നേതാവിനെതിരേ നടപടിയുണ്ടാകുമെന്നാണ് സൂചന. പോലീസിൽ പരാതി നൽകുമെന്ന് വിദ്യാർഥിനി മുന്നറിയിപ്പ് നൽകിയിട്ടുള്ളതിനാൽ അതിനുമുൻപ് പ്രശ്‌നം അവസാനിപ്പിക്കാനാണ് തീരുമാനം. പ്രതികരണത്തിനായി സി.പി.എം. ജില്ലാ സെക്രട്ടറി എം.രാജഗോപാലിനെ ഫോണിൽ വിളിച്ചെങ്കിലും ലഭിച്ചില്ല.
Content Highlights: SFI area committee member files complaint against district office bearer, Accusations involve sending obscene images and messages via mobile, Victim threatens police action if party fails to act within two weeks, CPM district leadership is currently reviewing the case with SFI state officials