കള്ളന്മാരെന്ന പ്രയോഗം: സമസ്ത യോഗത്തിൽ പൊട്ടിത്തെറി, ജിഫ്രി തങ്ങൾ ഇറങ്ങിപ്പോയി, സ്ഥിരീകരിച്ച് ഓഡിയോ

കോഴിക്കോട്: സമസ്ത മുശാവറ യോഗത്തിൽ നിന്നും പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഇറങ്ങിപ്പോയെന്ന വാർത്ത സ്ഥിരീകരിച്ച് ബഹാവുദ്ദീൻ നദ്‌വിയുടെ ഓഡിയോ സംഭാഷണം പുറത്ത്. പ്രസിഡന്റ് ഇറങ്ങിപ്പോയെന്ന വാർത്ത നിഷേധിച്ചുകൊണ്ട് ഇന്നലെ സമസ്ത പത്രക്കുറിപ്പ് ഇറക്കിയിരുന്നുവെങ്കിലും മുശാവറ യോഗത്തിൽ നിന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങൾ ഇറങ്ങിപ്പോയെന്ന് വ്യക്തമാക്കുന്നതാണ് ബഹാവുദ്ധീൻ നദ്‌വിയുടെ ഓഡിയോ ക്ലിപ്പ്.
ഉമർ ഫൈസി മുക്കത്തെച്ചൊല്ലി യോഗത്തിൽ വാക്കുതർക്കം ഉണ്ടായെന്ന് ബഹാവുദ്ധീൻ നദ്‌വിയുടെ ഓഡിയോ ക്ലിപ്പിലുണ്ട്. യോഗത്തിൽ ചിലരെ ഉദ്ദേശിച്ച് ഉമ്മർ ഫൈസി കള്ളന്മാർ എന്ന പ്രയോഗം നടത്തി. ഇതേ തുടർന്നാണ് ജിഫ്രി തങ്ങൾ ഇറങ്ങിപ്പോയത്. സമസ്തക്ക് മുന്നിൽ വന്ന പരാതി ചർച്ചക്കെടുക്കണ്ടേയെന്ന് യോഗത്തിൽ ചോദ്യം ഉയർന്നപ്പോൾ താങ്കളുമായി ബന്ധപ്പെട്ട ചർച്ചയാണ് വരാൻ പോകുന്നതെന്നും ഉമർ ഫൈസി മാറിയിരിക്കണമെന്ന് ജിഫ്രി തങ്ങൾ പറഞ്ഞു.
മാറിയിരിക്കില്ലെന്നായിരുന്നു ഉമർ ഫൈസിയുടെ മറുപടി. ചർച്ച ചെയ്തോളൂ ഞാൻ മാറിയിരിക്കണമെന്ന് നിർബന്ധമില്ലല്ലോയെന്നും ഉമർ ഫൈസി പറയുന്നുണ്ട്. പ്രസിഡണ്ട് പറഞ്ഞ സ്ഥിതിക്ക് മാറിയിരിക്കണമെന്നും എടവണ്ണപ്പാറയിലെ വിമർശനം സാദിഖലി തങ്ങളെയാണെന്നാണ് ജനങ്ങൾ മനസ്സിലാക്കിയതെന്ന് ബഹാവുദ്ധീൻ പറയുന്നതും ഓഡിയോ ക്ലിപ്പിലുണ്ട്. അങ്ങിനെ മനസ്സിലാക്കിയവർ കള്ളൻമാരാണെന്ന് ഉമർ ഫൈസി മറുപടി പറഞ്ഞു. നിങ്ങളുടെ എന്താണ് ഞാൻ കട്ടതെന്ന് തിരിച്ച് ചോദിക്കുന്നതും ഓഡിയോ ക്ലിപ്പിലുണ്ട്.
കള്ളൻമാർ എന്ന് പറഞ്ഞത് കള്ളം പറയുന്നവർ എന്നാണ് ഉദ്ദേശിച്ചതെന്ന് ഉമർ ഫൈസി പറയുന്നുണ്ട്. തർക്കം തുടർന്നതോടെയാണ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഇറങ്ങിപ്പോയത്.
Content Highlights: Audio clip reveals Jifri Muthukoya`s exit from Samastha meeting following argument with Umar Faizy