'ഗൂഢാലോചനയിൽ പങ്കില്ല. അന്വേഷണവുമായി സഹകരിച്ചു; ജാമ്യം അനുവദിക്കണം' - എൻ. വാസു സുപ്രീംകോടതിയിൽ

#ബി. ബാലഗോപാല്‍ | മാതൃഭൂമി ന്യൂസ്
എൻ. വാസു | ഫയല്‍ചിത്രം | ഫോട്ടോ: അരവിന്ദ് ലെനിൻ/ മാതൃഭൂമി
എൻ. വാസു | ഫയല്‍ചിത്രം | ഫോട്ടോ: അരവിന്ദ് ലെനിൻ/ മാതൃഭൂമി

ന്യൂഡൽഹി: ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസിൽ ജാമ്യത്തിനായി ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസു സുപ്രീംകോടതിയെ സമീപിച്ചു. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണവുമായി പൂർണ്ണമായി സഹകരിച്ചെന്നും, ഗൂഢാലോചനയിൽ പങ്കില്ലെന്നും സുപ്രീംകോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ എൻ. വാസു ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

'ദേവസ്വം കമ്മിഷണർ ആയിരുന്നപ്പോൾ എക്‌സിക്യുട്ടീവ് ഓഫീസർക്ക് ലഭിച്ച കത്ത് ബോർഡിന് കൈമാറുകയും, ദേവസ്വം പ്രസിഡന്റ് ആയിരുന്നപ്പോൾ ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് ലഭിച്ച ഒരു ഇ മെയിൽ വേണ്ടത്ര പരിശോധിച്ചില്ല എന്നതുമാണ് തനിക്ക് എതിരായ ആക്ഷേപം'  വാസു കോടതിയെ അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തോട് പൂർണ്ണമായി സഹകരിച്ചിട്ടുണ്ട്. അതിനാൽ ഇനി കസ്റ്റഡി ആവശ്യമില്ലെന്നും അഭിഭാഷക ആൻ മാത്യൂ മുഖേന ഫയൽ ചെയ്ത ജാമ്യ ഹർജിയിൽ വാസു ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ശങ്കർദാസിന്റെ ഹർജി ബുധനാഴ്ച്ച സുപ്രീം കോടതി പരിഗണിച്ചേക്കും

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കർദാസ് നൽകിയ ഹർജി സുപ്രീംകോടതി ജനുവരി ഏഴിന് പരിഗണിച്ചേക്കും. ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിലെ അഞ്ച് പാരഗ്രാഫുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കെ.പി. ശങ്കർദാസ് സുപ്രീംകോടതിയെ സമീപിച്ചത്.

ഹൈക്കോടതി ഉത്തരവിലെ 23, 27, 28, 32, 33 എന്നീ പാരഗ്രാഫുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. ഇത് ഏഴാം തീയതി സുപ്രീംകോടതി പരിഗണിച്ചേക്കുമെന്നാണ് സൂചന. 

Content Highlights: Former Travancore Devaswom Board President N. Vasu approaches Supreme Court for bail in the Sabarimala gold smuggling case, claiming no involvement in conspiracy and full cooperation with the investigation.