പ്രമോദിനെ CPM പുറത്താക്കിയ നടപടി റിപ്പോർട്ട് ചെയ്യുന്നതിനിടെ കോട്ടൂളി ബ്രാഞ്ച് അനുഭാവി യോഗത്തിൽ ബഹളം

സി.പി.എം. കൊടി, പ്രമോദ് കോട്ടൂളി | Photo: Mathrubhumi, Special arrangement
സി.പി.എം. കൊടി, പ്രമോദ് കോട്ടൂളി | Photo: Mathrubhumi, Special arrangement

കോഴിക്കോട്: സി.പി.എം. കോട്ടൂളി ബ്രാഞ്ച് അനുഭാവി യോഗത്തില്‍ ബഹളം. പ്രമോദ് കോട്ടൂളിയെ പുറത്താക്കിയ നടപടി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് സംഭവം. റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് ബ്രാഞ്ച് അംഗം ഗിരീഷ് കുമാര്‍ രംഗത്തെത്തിയതോടെ ബഹളത്തിലേക്ക് നീങ്ങിയത്. 

ഭൂമി തരംമാറ്റാന്‍ പ്രമോദ് പണം വാങ്ങിയെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ശ്രീജിത്തുമായി നടന്ന ഭൂമി ഇടപാട് കോഴയുടെ ഭാഗമാണ്. 20 ലക്ഷം രൂപ വാങ്ങി. ഇതില്‍ 11 ലക്ഷം ഭൂമി തരംമാറ്റാന്‍ എന്ന പേരില്‍ ശ്രീജിത്തില്‍നിന്ന് വാങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ഒരു ബി.ജെ.പിക്കാരനെ കൊണ്ടാണ് വാങ്ങിപ്പിച്ചത്. ഈ ബി.ജെ.പിക്കാരന്റെ നമ്പര്‍ കയ്യില്‍ ഉണ്ടെന്നും യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. 

തുടര്‍ന്ന് റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് ബ്രാഞ്ച് അംഗം ഗിരീഷ് രംഗത്തെത്തി. ഇത് പിന്നീട് ബഹളത്തിലേക്ക് നീങ്ങി. തരംമാറ്റാന്‍ പ്രമോദ് പണം വാങ്ങിയിട്ടില്ലെന്നും ഭൂമി ഇടപാടില്‍ പ്രമോദ് ഇടപെട്ടത് തന്റെ ആവശ്യപ്രകാരമാണെന്നും ഗിരീഷ് കമ്മിറ്റിയില്‍ പറഞ്ഞു. 
 
യോഗത്തില്‍ തന്നെ കൂടുതലായി ഒന്നും പറയാന്‍ അനുവദിച്ചില്ലെന്നും ഗിരീഷ് കുമാര്‍ പറഞ്ഞു. തനിക്ക് ലോണ്‍ ആവശ്യമുണ്ടായിരുന്നു. എന്നാല്‍ വിദ്യാഭ്യാസ വായ്പ നിലനില്‍ക്കുന്നതിനാല്‍ അത് സാധ്യമായിരുന്നില്ല. തുടര്‍ന്നാണ് ഭൂമി വില്‍ക്കാന്‍ സഹായം തേടി പ്രമോദിനെ സമീപിക്കുന്നത്, ഗിരീഷ് കൂട്ടിച്ചേര്‍ത്തു. പിന്നീട് ശ്രീജിത്ത് എന്നയാള്‍ ഗോഡൗണിന് സ്ഥലം വേണമെന്നും അവര്‍ വന്നാല്‍ സ്ഥലം എടുക്കുമായിരിക്കും എന്നും പ്രമോദ് പറഞ്ഞു. തുടര്‍ന്ന് ആ സ്ഥലം കാണിച്ച് നല്‍കി. അന്ന് വൈകീട്ട് ഭൂമി തരം മാറ്റിയതുമായി ബന്ധപ്പെട്ട സംശയത്തില്‍ പ്രമോദ് തന്നെ വിളിച്ചു. ആ സ്ഥലം തരം മാറ്റിയതാണെന്ന് താന്‍ പ്രമോദിനോട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ മേല്‍പ്പറഞ്ഞ ഭൂമി തരം മാറ്റാന്‍ പണം വാങ്ങി എന്നതാണ് ശ്രീജിത്തിന് എതിരായ ആരോപണം. പി.എസ്.സി. കോഴയ്ക്ക് എന്തു സംഭവിച്ചുവെന്നും ഗിരീഷ് ചോദിച്ചു. 

Content Highlights: ruckus over meeting discussing pramod kottooli expelsion from cpm