മത വിദ്വേഷ പരാമര്‍ശത്തില്‍ പി.സി. ജോര്‍ജ് അറസ്റ്റിലേക്ക്

പി.സി.ജോര്‍ജ് |ഫോട്ടോ:മാതൃഭൂമി
പി.സി.ജോര്‍ജ് |ഫോട്ടോ:മാതൃഭൂമി

ഈരാറ്റുപേട്ട: മത വിദ്വേഷ പരാമര്‍ശത്തില്‍ ഹൈക്കോടതിയും കൈയൊഴിഞ്ഞതോടെ ബി.ജെ.പി. നേതാവും പൂഞ്ഞാര്‍ മുന്‍ എം.എല്‍.എയുമായ പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം. രണ്ടു മണിക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസുമായാണ് ഈരാറ്റുപേട്ട പോലീസ് ജോര്‍ജിന്റെ വീട്ടിലെത്തിയത്. എന്നാല്‍, പി.സി. ജോര്‍ജ് വീട്ടിലില്ലായിരുന്നുവെന്നാണ് വിവരം. എന്നാൽ തിങ്കളാഴ്ച ഹാജരാകാമെന്ന് പി.സി.ജോർജ് പോലീസിനെ അറിയിച്ചതായി അദ്ദേഹവുമായി ബന്ധപ്പെട്ടവർ അറിയിച്ചു.

ചാനല്‍ ചര്‍ച്ചയില്‍ മതവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ഈരാറ്റുപേട്ട പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. മുപ്പതുവര്‍ഷത്തോളം എം.എല്‍.എ. ആയിരുന്നിട്ടും എളുപ്പം പ്രകോപനത്തിന് വശംവദനാകുന്ന പി.സി. ജോര്‍ജിന് രാഷ്ട്രീയക്കാരനായി തുടരാന്‍ അര്‍ഹതയില്ലെന്ന് ഹൈക്കോടതി ജാമ്യം തള്ളിക്കൊണ്ട് നിരീക്ഷിച്ചിരുന്നു.

മതവിദ്വേഷപരാമര്‍ശം ആവര്‍ത്തിക്കരുതെന്ന കര്‍ശന ഉപാധിയോടെയാണ് സമാനസ്വഭാവമുള്ള മുന്‍കേസുകളില്‍ ജാമ്യം അനുവദിച്ചതെന്നും അത് ലംഘിച്ചതടക്കം കണക്കിലെടുത്താണ് മുന്‍കൂര്‍ജാമ്യം നിഷേധിച്ചതെന്നും കോടതി വ്യക്തമാക്കി. പി.സി. ജോര്‍ജ് മുന്‍പ് നടത്തിയ പ്രകോപനപരമായ പരാമര്‍ശങ്ങളും ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടും ഹര്‍ജിക്കാരന് മുന്‍കൂര്‍ജാമ്യം അനുവദിച്ചാല്‍ സമൂഹത്തിന് തെറ്റായ സന്ദേശമാകുമെന്നും കോടതി പറയുകയുണ്ടായി.

സമുദായ സ്പര്‍ധയും വിദ്വേഷവും പടര്‍ത്തുന്ന പ്രസംഗം നടത്തിയെന്ന കേസില്‍ പി.സി. ജോര്‍ജിനെ മുമ്പും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Content Highlights: religious hate speech-PC George-police action-after rejected the anticipatory bail arrest