ആത്മകഥാ വിവാദം; കൂടുതലൊന്നും പറയാനില്ലെന്ന് രവി ഡി.സി, ഉടൻ റിപ്പോർട്ട് കൈമാറുമെന്ന് കോട്ടയം എസ്.പി

രവി ഡി.സി.
രവി ഡി.സി.

ദുബായ്: ഇ.പി.ജയരാജന്റെ ആത്മകഥാ വിവാദത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് ഡി.സി ബുക്സ് സി.ഇ.ഒ രവി ഡി.സി. സാമൂഹിക മാധ്യമങ്ങളിലൂടെ നേരത്തേ പറഞ്ഞതാണ് ഡി.സിയുടെ നിലപാടെന്നും പൊതുരം​ഗത്ത് നിൽക്കുന്നവരെ ബഹുമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

ഡി.സി ബുക്‌സ് ഒരു പ്രസാധകര്‍ മാത്രമാണെന്നും അതിനപ്പുറത്തേക്ക് ഈ കാര്യത്തിൽ ഒന്നും പറയാനില്ലെന്നും രവി ഡി.സി 
മാധ്യമങ്ങളോട് വ്യക്തമാക്കി. കട്ടൻ ചായയും പരിപ്പുവടയും എന്ന പുസ്തകത്തിന്റെ പ്രകാശനം നിർമിതിയിലുള്ള സാങ്കേതിക പ്രശ്നങ്ങൾ കാരണം മൂലം കുറച്ചുദിവസത്തേയ്ക്ക് മാറ്റിവെച്ചിരിക്കുന്നു എന്നായിരുന്നു കഴിഞ്ഞദിവസം സാമൂഹിക മാധ്യമങ്ങളൂടെ ഡി.സി വ്യക്തമാക്കിയത്. 

വിവാദം കത്തിനിൽക്കെ, പുസ്തകത്തെ കുറിച്ചോ അതിന്റെ പ്രസിദ്ധീകരണത്തെ സംബന്ധിച്ചോ ഒന്നും നിഷേധിക്കാൻ രവി ഡി.സി ഇന്നും തയ്യാറായില്ല എന്നതാണ് ശ്രദ്ധേയം. പുസ്തകത്തിന്റെ കരാർ സംബന്ധിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽനിന്നും അദ്ദേഹം ഒഴിഞ്ഞുമാറുകയും ചെയ്തു.

അതേസമയം, പുസ്തക വിവാദം സംബന്ധിച്ച്  ഇ.പി ജയരാജൻ നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തുമെന്ന് കോട്ടയം എസ്.പി ഷാഹുൽ ഹമീദ് പറഞ്ഞു. റിപ്പോർട്ട് ഉടൻ കൈമാറുമെന്നും എസ്.പി അറിയിച്ചു. കേസെടുക്കാതെയുള്ള പ്രാഥമിക അന്വേഷണം മാത്രമാണ് നടക്കുക.   
 

Content Highlights: ravi Dee cee does not clarify the autobiography controversy