രാജസ്ഥാനിൽ സിപിഎമ്മിന് ചരിത്രനേട്ടം; മോഖ നഗരസഭ പിടിച്ചെടുത്തു, എഎപിക്കും മുന്നേറ്റം

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജയ്പുർ: രാജസ്ഥാനിൽ ശക്തിപ്രകടനവുമായി സിപിഎമ്മും എഎപിയും ഓരോ നഗരസഭ വീതം പിടിച്ചെടുത്തു. എഎപി ബാരാൻ മുനിസിപ്പൽ കൗൺസിലിലും സിപിഎം നോഖ നഗരസഭയിലുമാണ് വിജയക്കൊടി പാറിച്ചത്. രണ്ടിടങ്ങളിലും കോൺഗ്രസിനെ പിന്നിലാക്കിയാണ് ഇരുപാർട്ടികളും ബിജെപിയുടെ പ്രധാന എതിരാളികളായി മാറിയത്.

ബാരാൻ മുനിസിപ്പൽ കൗൺസിലിലെ 60-ൽ 31 സീറ്റുകൾ നേടിയാണ് എഎപി കേവലഭൂരിപക്ഷം നേടിയത്. കോൺഗ്രസ് 18-ഉം ബിജെപി ഒമ്പതും സീറ്റുകൾ ഇവിടെ നേടി. രാജസ്ഥാനിലെ എഎപിയുടെ സാന്നിധ്യം കണക്കിലെടുക്കുമ്പോൾ ഈ ഫലം വളരെ പ്രധാനപ്പെട്ടതാണ്.

നോഖയിൽ 45 വാർഡുകളിൽ 29 എണ്ണവും നേടിയാണ് സിപിഎം അധികാരം പിടിച്ചത്. ബി.ജെ.പിക്ക് 13-ഉം സ്വതന്ത്രർക്ക് മൂന്നും സീറ്റുകൾ ലഭിച്ചു. കോൺഗ്രസിന് ഒരു വാർഡിൽ പോലും വിജയിക്കാനായില്ല.

നോഖ ഫലം സിപിഎമ്മിന്റെ രാഷ്ട്രീയ ഇടം വിശാലമാകുന്നതിന്റെ സൂചനയാണ്. ബി.ജെ.പിക്കെതിരെയുള്ള അമർഷവും പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ പാർട്ടി നടത്തിയ പ്രചാരണവുമാണ് ഈ ഫലത്തിന് കാരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കിഷൻ പരീഖ് വ്യക്തമാക്കി. ജനങ്ങൾ സിപിഎമ്മിനെ ഒരു രാഷ്ട്രീയ ബദലായി കാണുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

രാജസ്ഥാനിലെ നഗര തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 192 സ്ഥാനാർത്ഥികളെയാണ് മത്സരിപ്പിച്ചത്. ഇതിൽ നാൽപ്പതോളം പേർ വിജയിച്ചു. ഒന്നോ രണ്ടോ വാർഡുകളിലെ വിജയംപോലും പ്രധാനപ്പെട്ടതാണെന്നും പരീഖ് പറഞ്ഞു.

2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിയുടെ ഭാഗമായി സിപിഎം സിക്കറിൽ വിജയിച്ചിരുന്നു.

Content Highlights: AAP won the Baran Municipal Council securing 31 out of 60 seats with a clear majority., CPM captured the Nokha municipality by winning 29 out of 45 wards, completely sidelining Congress., Both parties emerged as strong alternatives to the BJP in their respective regions., CPM state secretary Kishan Pareek stated that the results show people view CPM as a viable political alternative.